സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് തുടക്കമായി. തിരുവനന്തപുരത്തും കോഴിക്കോടും ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിൽ നേരിട്ടെത്തി വിവരശേഖരണം നടത്തി. അതേസമയം വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരത്തിന് പിന്നാലെ എസ് ഐ ആറിന്റെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും വെബ്സെറ്റുകൾ പണിമുടക്കി. എസ് ഐ ആറിൽ സർവകക്ഷിയോഗം ചേർന്ന് പിന്തുണ തേടാനാണ് സർക്കാർ തീരുമാനം, യോഗം നാളെ നടന്നേക്കും. ഒരുമാസം നീളുന്ന പ്രക്രിയയ്ക്ക് ശേഷം പ്രാഥമിക വോട്ടർ പട്ടിക ഡിസംബർ 9 ന് പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ രാവിലെ തന്നെ ഉദ്യോഗസ്ഥരെത്തി വിവരശേഖരണം ആരംഭിച്ചു. ആദ്യദിനങ്ങളിൽ പ്രമുഖരുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്. അതേസമയം എസ് ഐ ആറിൽ സർവ്വകക്ഷി യോഗം ചേർന്ന് മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ തേടാനാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി പി രാജീവ്. പറഞ്ഞു.
നാളെയാകും സർവകക്ഷിയോഗം ചേരുമെന്നാണ് വിവരം. കോഴിക്കോട് ജില്ലയിൽ കോര്പറേഷന് കീഴിലെ കാരപറമ്പ് പ്രദേശത്ത് ഈസ്റ്റ് ഹിൽ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെത്തി വിവരശേഖരണം ആരംഭിച്ചു. ടി പത്മനാഭൻ അടക്കമുള്ള പ്രമുഖർക്ക് ഇതിനോടകം ഫോം BLO മാർ കൈമാറി. കോഴിക്കോട് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ നടൻ നിർമൽ പാലാഴിയുടെ വീട്ടിലും ഉദ്യോഗസ്ഥരെത്തി വിവരശേഖരണം നടത്തും, 2025 തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും എന്യുമറേഷൻ ഫോം ലഭ്യമാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
കണക്കുകൾ പ്രകാരം 2002ലെ എസ് ഐ ആർ വോട്ടർ പട്ടികയിലെ 68 ശതമാനം ആളുകളും 2025 പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 2002 വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർക്ക് എന്യുമറേഷൻ ഫോം മാത്രം പൂരിപ്പിച്ച് നൽകിയാൽ മതിയാകും. ഇതേ പട്ടികയിൽ മാതാപിതാക്കൾ ഉൾപ്പെട്ടവർക്കും ഈ നിബന്ധന ബാധകമാണ്. അല്ലാത്തവർ ഫോമിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും 13 തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണം. ഡിസംബർ നാലിന് വീട് തോറുമുള്ള വിവരശേഖരണം പൂർത്തിയാക്കാനാണ് തീരുമാനം.
സ്ഥലത്തില്ലാത്തവർക്ക് ഓൺലൈനായും ഫോം പൂരിപ്പിച്ച് നൽകാം. പ്രാഥമിക വോട്ടർ പട്ടിക ഡിസംബർ 9 ന് പ്രസിദ്ധീകരിക്കും. ശേഷമുള്ള എതിർപ്പുകൾ അറിയിക്കാൻ രണ്ട് മാസ കാലാവധിയുണ്ടാകും. സമ്പൂർണ പരിശോധനയ്ക്ക് ശേഷം അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. പരിഷ്കരണ നടപടികൾക്കായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണയും തെരഞ്ഞെടുപ്പ് കമ്മീഷൻ തേടിയിട്ടുണ്ട്.

                                    

