ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ മുഖ്യസൂത്രധാരൻ ഡോ. ഉമർ മുഹമ്മദിൻ്റെ വീട് തകര്‍ത്ത് സുരക്ഷാ സേന. ഉമർ മുഹമ്മദിൻ്റെ പുൽവാമയിലെ വീടാണ് സുരക്ഷാ സേന തകർത്ത്.
ഡൽഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 ഓടിച്ചിരുന്നത് ഡോ. ഉമർ മുഹമ്മദാണെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച കയ്യും ഉമറിൻ്റെ അമ്മയുടെ ഡിഎൻഎയും വച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നവരാണ് സ്ഫോടനക്കേസിലെ പ്രതികൾ, ഡോക്ടർമാരായ ഷഹീൻ, മുസമ്മിൽ, ഉമർ എന്നിവർ. ഷഹീനും മുസമ്മിലും നിലവിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലാണ്. ഡോ. ഉമർ മുഹമ്മദും ഡോ. മുസമ്മിലും പുൽവാമയിൽ നിന്നുള്ളവരും ഡോ. അദീൽ റാത്തർ അനന്ത്‌നാഗിൽ നിന്നുമുള്ളയാളാണ്.
ഫരീദാബാദിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീൻ സയീദിന് പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരൻ ഉമർ ഫാറൂഖിൻ്റെ ഭാര്യ അഫിറ ബീബിയുമായി ബന്ധമുണ്ടായിരുന്നതായി അന്വേഷണം സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2019ലെ പുൽവാമ ആക്രമണത്തിന് ശേഷം നടന്ന ഏറ്റുമുട്ടലിലാണ് ജെയ്ഷെ തലവൻ മസൂദ് അസറിൻ്റെ അനന്തരവൻ കൂടിയായ ഉമർ ഫാറൂഖ് കൊല്ലപ്പെട്ടത്.
ജെയ്‌ഷെ പുതുതായി ആരംഭിച്ച വനിതാ ബ്രിഗേഡായ ജമാഅത്ത്-ഉൽ-മോമിനാത്തിൻ്റെ പ്രധാന പ്രവർത്തകയാണ് ഉമറിൻ്റെ ഭാര്യ അഫിറ ബീബി എന്നാണ് വിവരം. ഡൽഹിയിലെ സ്‌ഫോടനത്തിന് ആഴ്ചകൾക്ക് മുമ്പ്, അഫിറ ബ്രിഗേഡിൻ്റെ ഉപദേശക സമിതിയായ ഷൂറയിൽ ചേർന്നിരുന്നു. മസൂദ് അസറിൻ്റെ ഇളയ സഹോദരി സാദിയ അസ്ഹറിനൊപ്പം ചേർന്നാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഇരുവരും ഷഹീൻ സയീദുമായി ബന്ധമുള്ളവരാണെന്നും വൃത്തങ്ങൾ പറയുന്നു.



