റഷ്യൻ പ്രസിഡൻ്റ് വ്ളാഡ്മിർ പുടിനും യുഎസ് പ്രതിനിധി സംഘവും തമ്മിലുള്ള യുക്രെയ്ൻ സമാധാന ചർച്ച പരാജയം. ചർച്ച ഫലപ്രദമായിരുന്നു എന്നും , എന്നാൽ തീരുമാനമൊന്നുമായില്ലെന്നും റഷ്യ അറിയിച്ചു. യുക്രെയ്ൻ ഭൂമി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് റഷ്യ തയ്യാറായില്ല. ചില യുഎസ് നിർദേശങ്ങൾ സ്വീകാര്യമായി തോന്നിയെങ്കിലും ചിലത് അംഗീകരിക്കാനാവില്ലെന്നും റഷ്യ വ്യക്തമാക്കി.
കൃത്യമായ ധാരണയിലേക്ക് എത്താൻ ഇനിയും ചർച്ച അനിവാര്യമാണെന്ന് റഷ്യ അറിയിച്ചു. സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നെർ എന്നിവരുമായി പുടിൻ നടത്തിയ ചർച്ച അഞ്ച് മണിക്കൂറോളം നീണ്ടു. അതേ സമയം പുടിൻ – ട്രംപ് കൂടിക്കാഴ്ച ഉടനുണ്ടാകില്ലെന്നും റഷ്യൻ വ്യക്താവ് പറഞ്ഞു. യുഎസ് മുന്നോട്ടുവച്ച സമാധാന കരാറിന് നേരത്തേ തന്നെ അത്ര സ്വീകാര്യത പുടിൻ നൽകിയിരുന്നില്ല.
റഷ്യ ആവശ്യപ്പെടുന്നിടത്ത് നിന്നും യുക്രെയ്ൻ സൈന്യം പിന്മാറണമെന്ന് പുടിൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ലുഹാൻസ്ക്, ഡൊണെറ്റ്സ്ക് , ഖേഴ്സൺ, സപോറേഷ്യ തുടങ്ങിയ പ്രദേശങ്ങൾ വിട്ടു കിട്ടണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും പുടിൻ വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ പിന്മാറിയാൽ മാത്രമേ സമാധാനക്കരാറിൽ ഒപ്പിടുകയുള്ളുവെന്നും പുടിൻ പറഞ്ഞിരുന്നു. അല്ലാത്ത പക്ഷം സൈനിക മാർഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്നും റഷ്യൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നു.



