തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം ഇന്നവസാനിക്കും. നാളെ നിശബ്ദപ്രചാരണത്തിന് ശേഷം ഒൻപതിന് ഈ ഏഴ് ജില്ലകളിലുള്ളവർ വോട്ട് രേഖപ്പെടുത്തും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം, കൊട്ടിക്കലാശം കൊഴുപ്പിക്കാനുള്ള നീക്കത്തിലാണ് മുന്നണികൾ. കൊട്ടിക്കലാശം ഉൾപ്പെടെയുള്ള പരിപാടികളിൽ പെരുമാറ്റ ചട്ടവും ക്രമസമാധാനവും പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് മുതൽ രണ്ടു ദിവസത്തേക്ക് മദ്യ നിരോധനവും നിലവിൽ വരും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പോസ്റ്റ് ഓഫീസുകൾ ആറുമണിവരെ തുറന്നു പ്രവർത്തിപ്പിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
അതേസമയം, ഇടുക്കിയിൽ ഇന്ന് പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ ഇന്നലെ തന്നെ മുന്നണികൾ കൊട്ടിക്കലാശം നടത്തി. കട്ടപ്പന ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലകളിലാണ് ഇന്നലെ കൊട്ടിക്കലാശം നടത്തിയത്. ഞായറാഴ്ച ആളുകൾ പൊതു ഇടങ്ങളിൽ ഇല്ലാത്തതിനാലാണ് കൊട്ടികലാശത്തിനായി മുന്നണികൾ ശനിയാഴ്ച തിരഞ്ഞെടുത്തത്. തൊടുപുഴ ഉൾപ്പെടെയുള്ള ഇടുക്കിയുടെ പല മേഖലകളിലും ഇന്നാണ് കലാശക്കൊട്ട്. ഇന്ന് വൈകീട്ട് 6 മണിവരെയാണ് കൊട്ടിക്കലാശത്തിന് അനുവദിച്ച സമയം.



