തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വിധി എഴുതുന്ന ജില്ലകളിൽ പരസ്യ പ്രചാരണം കൊട്ടിക്കലാശിച്ചു. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് പരസ്യപ്രചാരണത്തിന് തിരശീല വീണത്. മറ്റന്നാളാണ് വോട്ടെടുപ്പ്. തദേശ സ്ഥാപനപരിധിയിലെ പ്രധാന ടൌണുകൾ കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം.
വടക്കൻ കേരളത്തിൽ പ്രചാരണത്തിന്റെ അവസാന ലാപ്പിൽ, ഓരോ വോട്ടും ഉറപ്പിക്കാനുള്ള ശക്തിപ്രകടനത്തിലായിരുന്നു മുന്നണികൾ. നേതാക്കളും സ്ഥാനാർത്ഥികളും പങ്കെടുത്ത റോഡ് ഷോയും കൊട്ടിക്കലാശത്തിന്റെ ഭാഗമായി. ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശ്വോജ്വല സമാപനം.
അതേസമയം കൊട്ടിക്കലാശത്തിനിടെ മലപ്പുറം പൂക്കോട്ടൂരിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.470 ഗ്രാമപഞ്ചായത്തുകളും, 47 നഗരസഭകളും, 77 ബ്ലോക്ക് പഞ്ചായത്തുകളും. മൂന്ന് കോർപ്പറേഷനുകളും ഉൾപ്പെടെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. 39,014 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത് .ഒന്നരകോടിയിലേറെ വോട്ടേഴ്സ് രണ്ടാംഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തും.



