തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ജില്ലകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. തൃശൂർ മുതൽ കാസർഗോഡ് വരെ 12,408 വാർഡുകളിലാണ് തെരഞ്ഞെടുപ്പ്.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. 604 തദ്ദേശസ്ഥാപനങ്ങളിലെ 12,408 വാർഡുകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 470 പഞ്ചായത്തിലെ 9,027 വാര്‍ഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റിയിലെ 1,834 ഡിവിഷനിലേക്കും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. ഏഴ് ജില്ലകളിലായി 39,013 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1.53 കോടി വോട്ടർമാർ ഇന്ന് പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തും. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.
പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷ, വെബ്കാസ്റ്റിംഗ്, വീഡിയോഗ്രഫി എന്നിവ ഉണ്ടാകും. എല്ലാ ജില്ലകളിലും ശനിയാഴ്ച രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. സ്ഥാനാർഥികളുടെയോ ഏജൻ്റുമാരുടെയോ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണൽ. TREND സോഫ്റ്റ്‌വെയറിലൂടെ വോട്ടെണ്ണൽ ഫലം തത്സമയം അറിയാം.



