മുഖ്യമന്ത്രി- ഗവർണർ ധാരണ പ്രകാരം എല്ലാ സർവകലാശാലകളിലും സ്ഥിരം വിസി നിയമനവുമായി സർക്കാർ മുന്നോട്ട്. ഗവർണർ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകാൻ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. കാലിക്കറ്റ് വൈസ് ചാൻസലർ നിയമനത്തിൽ സെർച്ച് കമ്മറ്റി പ്രതിനിധിയെ സർവകലാശാല സെനറ്റ് ഇന്ന് നൽകും.
ഡിജിറ്റൽ -സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയും ഗവർണറും സമവായത്തിൽ എത്തിയതോടെയാണ് മറ്റ് സർവകലാശാലകളിലും സ്ഥിരം വിസി നിയമനത്തിന് തീരുമാനം ആയത്. ആദ്യ നിയമനം കാലിക്കറ്റ് സർവകലാശാലയിൽ നടക്കും. കഴിഞ്ഞ മൂന്ന് തവണയും കാലിക്കറ്റ് സർവകലാശാല നിർദേശിക്കുന്ന സെർച്ച് കമ്മറ്റി പ്രതിനിധി രാജിവയ്ക്കുകയായിരുന്നു. പക്ഷേ ഇന്ന് സർക്കാർ നിർദേശം കൂടി അംഗീകരിച്ച് പ്രതിനിധിയെ നൽകും. പിന്നാലെ കേരളയും, കണ്ണൂരും പ്രതിനിധികളെ നൽകും.സർക്കാരിനും, ഗവർണർക്കും താൽപര്യമുള്ളവരെ പരസ്പര ധാരണയാൽ വിവിധ സർവകലാശാലകളിൽ വി സിമാരായി നിയമിക്കും. ലോക്ഭവൻ നിയമിച്ച ഡിജിറ്റൽ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർമാരുമായി സർക്കാർ സഹകരിച്ച് മുന്നോട്ട് പോകും. കേരള സർവ്വകലാശാലയിലെ താൽകാലിക വിസി മോഹനൻ കുന്നുമ്മലും ഉന്നത വിദ്യാഭ്യാസമന്ത്രിയെ കാണും.



