ശബരിമല സ്വർണക്കൊള്ള കേസിൽ മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ കൂടുതൽ തെളിവ് തേടി എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
തന്റെ ജ്വല്ലറിയിൽ നിന്നും പിടിച്ചെടുത്തത് ശബരിമലയിൽ നിന്ന് കൊണ്ടുപോയതിന് തത്തുല്യമായ സ്വർണ്ണമാണെന്നാണ് ഗോവർധൻ വ്യക്തമാക്കിയിരുന്നത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡൻറായിരുന്ന പി എസ് പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളും സംഘം കോടതിയെ അറിയിക്കും.
പി എസ് പ്രശാന്തിനെ വൈകാതെ വീണ്ടും വിളിച്ചു വരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിൽ നിന്ന് വിഗ്രഹം കടത്തിയെന്ന വെളിപ്പെടുത്തലിലും അന്വേഷണം പുരോഗമിക്കുകയാണ്. ശബരിമലയിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പങ്കജ് ഭണ്ഡാരിയിൽ നിന്നും ഗോവർദ്ധനിൽ നിന്നും പിടിച്ചെടുത്ത സ്വർണ്ണവുമായി നടത്തുന്ന ശാസ്ത്രീയ പരിശോധന ഫലം നിർണ്ണായകമാകും. പാളികളിൽ നിന്നും രാസ ലായിനി ഉപയോഗിച്ച് സ്വർണ്ണം വേർ തിരിച്ചെടുത്താൽ പാളി രാസ ലായിനിയിൽ നശിക്കുകയാണ് ചെയ്യുക. അങ്ങനെയെങ്കിൽ പഴയ പാളിയുടെ അളവിലുള്ള പുതിയ ചെമ്പ് പാളികളിൽ വീണ്ടും സ്വർണ്ണം പൂശി ശബരിമലയിൽ സ്ഥാപിച്ചുവെന്നാണ് എസ്ഐടിയുടെ പ്രധാന സംശയം.



