കേരളത്തിൻ്റെ ഔദ്യോഗിക പേര് കേരള എന്നതിൽ നിന്നും കേരളം എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി. പേര് മാറ്റുന്നതിന് ബിജെപിയുടെ പിന്തുണ അറിയിച്ച് കൊണ്ടാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്.
പേര് മാറ്റുന്നതിന് ബിജെപിയുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതും രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായുള്ള പാരമ്പര്യവും പൈതൃകവും സംസ്കാരവും പ്രതിനിധീകരിക്കുന്ന കേരളം എന്ന പേരിലാണ് ഈ മഹത്തായ സംസ്ഥാനത്തെ എപ്പോഴും കണ്ടിട്ടുള്ളതെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു.
2024 ജൂണിൽ “KERALA” എന്ന സംസ്ഥാനനാമം ഔദ്യോഗിക രേഖകളിൽ “കേരളം (Keralam)” ആയി മാറ്റുന്നതിനുള്ള പ്രമേയം കേരള നിയമസഭ പാസാക്കിയിട്ടുണ്ട് എന്നും ബിജെപി അധ്യക്ഷൻ ഓർമപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് കേരളം” എന്ന പേരിൽ നമ്മുടെ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.



