ശബരിമല സ്വർണക്കൊള്ള കേസിൽ നാളെ നിർണായക ദിനം. പ്രത്യേക അന്വേഷണ സംഘം നാളെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. വിഎസ്എസ്‍സിയുടെ ശാസ്ത്രീയ പരിശോധനാ ഫലം കൂടി ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് നൽകുക. കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പ പാളിയിലെയും സ്വർണത്തിന്റെ അളവിൽ കുറവുണ്ടായെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. കൊടിമര പുനഃപ്രതിഷ്ഠ സംബന്ധിച്ച റിപ്പോർട്ടും നാളെ കോടതിയിലെത്തും.1998ൽ പൊതിഞ്ഞ സ്വർണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയും സ്ഥിരീകരിച്ചത്. ദ്വാരപാലക കട്ടിളപ്പാളികളിലാണ് സ്വർണത്തിൽ കാര്യമായ വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് കുറയുന്ന തൂക്കമെത്ര എന്ന് പരിശോധിച്ച് വരികയാണ്. ശാസ്ത്രീയ പരിശോധന റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയിൽ സമർപ്പിക്കും. ശബരിമല സ്വർണ്ണക്കൊള്ളയുടെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോർട്ടിൽ നിന്ന്, കൊള്ളയടിക്കപ്പെട്ട സ്വർണ്ണത്തിന്റെ അളവും നിലവിലുള്ള സ്വർണ്ണത്തിന്റെ കാലപ്പഴക്കവും അടക്കമുള്ള കാര്യങ്ങൾ വ്യക്തമാവും.
അതേസമയം ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് കൊടുത്തുവിട്ടത് കോടതിയുടെ അറിവോടെ എന്ന് വ്യക്തമായതോടെ മാനദണ്ഡങ്ങൾ പാലിച്ച് തന്ത്രിക്ക് ബോർഡ് കൈമാറിയ വാജി വാഹനം തൊണ്ടിമുതലായി എങ്ങനെ നിലനിൽക്കും എന്നുള്ളതാണ് എസ്ഐടി നേരിടുന്ന പ്രധാന പ്രതിസന്ധി.


