കെ-റെയിലിനായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്തിയ ഏജൻസിയ്ക്ക് വർഷങ്ങളായിട്ടും പണം കിട്ടിയില്ലെന്ന് പരാതി. പയ്യോളി ആസ്ഥാനമായി പ്രവർത്തിക്കുന്ന വികെ കൺസൾട്ടൻസിക്കാണ് പണം ലഭിക്കാനുളളത്. കെ-റെയിൽ പാതയ്ക്കായി ലക്ഷങ്ങൾ മുടക്കിയാണ് നിർദിഷ്ട സ്ഥലങ്ങളിൽ മഞ്ഞകുറ്റിയടിച്ച് പഠനം നടത്തിയത്. എന്നാൽ പദ്ധതി ഉപേക്ഷിച്ചിട്ടും പണം കിട്ടാതെ വന്നതോടെ കരാർ ഏജൻസി പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
2022ലാണ് സംസ്ഥാന സർക്കാരിന്‍റെ കെ-റെയിൽ പദ്ധതിക്കായി സാമൂഹിക ആഘാത പഠനത്തിന് സർവേ നടത്തുന്നതിന് പയ്യോളിയിലെ വികെ കൺസൾട്ടൻസി കരാർ എടുത്തത്. കൃത്യമായി സ്ഥലങ്ങൾ കണ്ടെത്തി കുറ്റിയടിക്കുന്നതിനായിരുന്നു കരാർ. പദ്ധതിക്ക് പ്രാരംഭമായി നൂറുകോടി അനുവദിച്ചതായി സർക്കാർ പറയുമ്പോഴും കെ റെയിൽ പാതയ്ക്കായി കുറ്റിയടിച്ച്, സാമൂഹിക ആഘാത പഠനം നടത്തിയ വികെ കൺസൾട്ടൻസിക്ക് ഇതുവരെ തുക ലഭിച്ചിട്ടില്ലെന്ന് കൺസൾട്ടൻസി ഉടമയും, മുൻ ഡെപ്യൂട്ടി കളക്ടറുമായ വി.കെ. ബാലൻ പറഞ്ഞു.
മലപ്പുറത്ത് തിരൂർ, താനൂർ, കടലുണ്ടി, കുണ്ടായിത്തോട് പ്രദേശത്തും , കോഴിക്കോട് ജില്ലയിൽ വടകര അഴിയൂർ വരെയും പഠനം നടത്താനായിരുന്നു കരാർ. എന്നാൽ പദ്ധതിയിൽ നിന്ന് സർക്കാർ പിൻവാങ്ങിയതോടെ കരാറുകാർ മുടക്കിയ പണം പോലും കിട്ടാതെ പ്രതിസന്ധിയിലാണ്. ഇതുപോലെ മറ്റു കൺസൾട്ടൻസികൾക്കും സർക്കാരിൽ നിന്ന് പണം ലഭിക്കാനുണ്ടെന്ന് വി.കെ. ബാലൻ വ്യക്തമാക്കി.
2022 മാർച്ചിലാണ് കെ-റെയിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉത്തര കേരളത്തിലെ സർവേയുടെ ഭാഗമായി മലപ്പുറം തിരൂരിൽ നിന്ന് സർവേ ആരംഭിച്ച് കല്ലായിലെത്തിയത്. പള്ളിക്കണ്ടി പ്രദേശത്ത് സിൽവർ ലൈൻ പാതയ്ക്കായി കുറ്റിയടിച്ചപ്പോൾ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധക്കാർ മഞ്ഞക്കുറ്റികൾ കല്ലാഴിപ്പുഴയിലേക്ക് പിഴുതെറിഞ്ഞിരുന്നു. ഈ സംഘർഷങ്ങളെയെല്ലാം മറികടന്നാണ് സർവേ പൂർത്തിയാക്കിയത്. സംസ്ഥാനത്ത് അതിവേഗ റെയിൽ വീണ്ടും ചർച്ചയാകുമ്പോൾ കെ- റെയിൽ സർവേയുടെ പണം അനുവദിക്കണമെന്നാണ് ഏജൻസിയുടെ ആവശ്യം.



