ടി20 ലോകകപ്പിൽ രണ്ട് സൂപ്പർ ഓവറുകളുമായി ക്ലൈമാക്സിൽ വമ്പൻ ത്രില്ലിങ് സീനുകൾ കാത്തുവച്ച ആവേശപ്പോരിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. മറുപടിയായി 19.4 ഓവറിൽ 187ന് അഫ്ഗാനിസ്ഥാൻ്റെ എല്ലാ ബാറ്റർമാരും പുറത്താവുകയായിരുന്നു.
ഇതോടെ മത്സരം ആദ്യത്തെ സൂപ്പർ ഓവറിലേക്ക് നീങ്ങി. ആവേശകരമായ ആദ്യത്തെ സൂപ്പർ ഓവർ മത്സരത്തിൽ ഇരു ടീമുകളും 17 വീതം റൺസടിച്ച് സമനില പാലിച്ചു. അതോടെ മത്സരവിധി നിർണയിക്കാൻ വീണ്ടുമൊരു സൂപ്പർ ഓവർ കൂടി വേണമെന്ന നിലയായി.
എന്നാൽ രണ്ടാമത്തെ സൂപ്പർ ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തകർത്തടിച്ച ഡേവിഡ് മില്ലറും സ്റ്റബ്സും ചേർന്ന് ഒരോവറിൽ 23 റൺസാണ് സമ്മാനിച്ചത്. മൂന്ന് സിക്സറുകൾ ഈ ഓവറിൽ പിറന്നു. അതോടെ ജയിക്കാൻ അഫ്ഗാന് വേണ്ടത് ആറ് പന്തിൽ 24 റൺസായിരുന്നു. എന്നാൽ 19 റൺസ് മാത്രമെ അവർക്ക് കണ്ടെത്താനായുള്ളൂ.
കേശവ് മഹാരാജിനെ ഹാട്രിക് സിക്സറുകൾ പായിച്ച് ഗുർബാസ് ഞെട്ടിച്ചെങ്കിലും അവസാന പന്ത് മില്ലറുടെ കൈകളിൽ ഒതുങ്ങിയതോടെ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ ശ്വാസം നേരെ വീണു.



