ഹരിതഗൃഹ വാതകങ്ങളുടെ എമിഷൻ നിയന്ത്രിക്കുന്ന പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ വിധി റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹരിതഗൃഹ വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന വിധിയാണ് റദ്ദാക്കിയത്. ബരാക് ഒബാമയുടെ ആദ്യ ടേമിലാണ് കാർബൺ ഡൈ ഓക്‌സൈഡും മീഥെയ്‌നുമടക്കം ആറ് വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന് ഏജൻസി ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ചത്.
മോട്ടോർ വാഹനങ്ങൾക്കു പുറമേ, വൈദ്യുത പ്ലാന്റുകൾക്കും എണ്ണ-വാതക മേഖലയ്ക്കും വ്യോമയാനത്തിനും മേലുള്ള എമിഷൻ നിയന്ത്രണങ്ങളാണ് ഇതോടെ ഇല്ലാതാകുന്നത്. നിയമം റദ്ദാക്കിയതിലൂടെ ഒരു ട്രില്യൺ ഡോളറിലധികം ലാഭിക്കാനാകുമെന്നും വൈദ്യുതിയുടെയും ഗതാഗതത്തിന്റെയും ചെലവ് കുറയുമെന്നും ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു.
ഒരു വാഹനത്തിന്റെ നിർമ്മാണ ചെലവിൽ 2400 ഡോളർ ഇതിലൂടെ ലാഭിക്കാനാകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. നിയമം റദ്ദാക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുമെന്ന് പരിസ്ഥിതി സംഘടനകൾ കുറ്റപ്പെടുത്തി.



