യുവാക്കളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെ തടയുകയെന്ന ലക്ഷ്യത്തോടെ, കേരളത്തിലെ ഐ ടി കമ്പനികളുടെ ഇൻഡസ്ട്രി ബോഡിയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി- ടെക്) സംഘടിപ്പിക്കുന്ന മാരത്തണിന്റെ റൂട്ട്മാപ്പ് പുറത്തിറക്കി. 15ന് പുലർച്ചെ 4.30ന് ഇൻഫോപാർക്ക് ക്യാംപസിലാണ് മാരത്തൺ ഫ്ലാഗ്ഓഫ് ചെയ്യുന്നത്. സൻസ്കാര സ്കൂളിന് എതിർവശം ഒരുക്കിയിട്ടുള്ള സ്റ്റാർട്ടിങ് പോയിന്റിൽനിന്നും ആരംഭിക്കുന്ന മാരത്തൺ, ഇൻഫോപാർക്ക് ഫേസ് 1,2, രാജഗിരി വാലി, കിൻഫ്ര എക്സിബിഷൻ സെന്റർ, സ്മാർട്ട്‌സിറ്റി എന്നിവയിലൂടെ പ്രവേശിച്ചു തിരികെ ഫിനിഷിങ് പോയിന്റിൽ എത്തിച്ചേരും.
റണ്ണേഴ്സിൻ്റെ ആരോഗ്യ സംരക്ഷണത്തിനായി സൺറൈസ് ഹോസ്പിറ്റലുമായി സഹകരിച്ച് എല്ലാവിധ പരിശോധനാ സൗകര്യങ്ങളും ജീവനക്കാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പ്രാഥമിക മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പടെയുള്ള ആരോഗ്യ സേവനങ്ങൾ ഒന്നിടവിട്ട പോയിന്റുകളിൽ ഒരുക്കും. ഇതിനായി അഞ്ഞൂറിലധികം വരുന്ന വളന്റിയർമാരുടെ സേവനം ഉറപ്പാക്കും. മാരത്തൺ കടന്നുപോകുന്ന ഇടങ്ങളിലെ ട്രാഫിക് നിയന്ത്രിക്കുന്നതിന് പൊലീസിനെ വിന്യസിക്കും. ഹരിതചട്ടപ്രകാരമാണ് മാരത്തൺ സംഘടിപ്പിക്കുന്നതെന്നും ഒറ്റത്തവണ ഉപയോഗ്യയോഗ്യമായ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.
21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ മാരത്തൺ, 3 കിലോമീറ്റർ റൺ എന്നിങ്ങനെയാണ് മത്സരങ്ങൾ. മത്സരവിജയികൾക്കുള്ള മെഡലുകൾ കായികമന്ത്രി വി അബ്ദുറഹ്മാൻ വിതരണം ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കൊച്ചി മേയർ വി കെ മിനിമോൾ, മറ്റു രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ‘നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നസ്’ (ലഹരി ഉപേക്ഷിക്കൂ, ശാരീരികക്ഷമത നേടൂ) എന്നതാണ് മാരത്തണിന്റെ പ്രമേയം.



