പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അധികാരത്തിലേറിയതിന് പിന്നാലെ താരിഖ് റഹ്‌മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മോദിയുടെ കത്ത് ഓം ബിര്‍ള കൈമാറി. ബംഗ്ലാദേശുമായുള്ള ബന്ധം ഊഷ്മളമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ നടപടി വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയുമായുള്ള ബന്ധം ബംഗ്ലാദേശിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചായിരിക്കും മുന്നോട്ട് കൊണ്ടു പോവുകയെന്ന് താരിഖ് റഹ്‌മാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെയാകും ഭാവിയില്‍ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം എന്നതുകൂടി ഉറ്റുനോക്കുന്ന സഹാചര്യത്തിലാണ് മോദിയുടെ ക്ഷണം.
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് കത്ത് കൈമാറിയത്. കൂടാതെ ബിര്‍ള താരിഖ് റഹ്‌മാനെ ഫോണില്‍ വിളിച്ച് മോദിയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.
‘ബിഎന്‍പിയുടെ വിജയത്തിലും താങ്കള്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതിലും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു,’ എന്നായിരുന്നു മോദിയുടെ കത്ത്. രണ്ട് പേരുടെയും സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കാം എന്നും കത്തിൽ പറയുന്നു.
ഭാര്യ സുബൈദയ്ക്കും മകള്‍ സൈമയ്ക്കുമൊപ്പം ഇന്ത്യ സന്ദര്‍ശിക്കാന്‍ ആണ് മോദി താരിഖിനെ ക്ഷണിച്ചത്. താരിഖിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബംഗ്ലാദേശിനെ സമാധാനത്തിന്റേയും സ്ഥിരതയുടെയും അഭിവൃദ്ധിയുടേയും പാതയിലേക്ക് നയിക്കുമെന്ന വിശ്വാസവും മോദി കത്തില്‍ പ്രകടിപ്പിച്ചു.
താരിഖ് റഹ്‌മാന്റെ സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് മോദിയെ ക്ഷണിച്ചിരുന്നെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രമാണിച്ചാണ് മോദി പങ്കെടുക്കാതിരുന്നത്. പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി ഓം ബിര്‍ള ച ടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് താരിഖ് റഹ്‌മാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ബംഗ്ലാദേശ് പാര്‍ലമെന്റിലെ പുതിയ അംഗങ്ങള്‍ ചൊവ്വാഴ്ച രാവിലെ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.എം.എം. നാസിര്‍ ഉദ്ദീന്റെ നേതൃത്വത്തിലായിരുന്നു സത്യപ്രതിജ്ഞ.



