റമദാൻ പ്രമാണിച്ച് പൊതുമേഖലസ്ഥാപനങ്ങളിലെ പ്രവൃത്തി സമയത്തിൽ മാറ്റംവരുത്തി ദുബൈ. പുതുക്കിയ ഉത്തരവ് പ്രകാരം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ 12 വരെയും ആയിരിക്കും പ്രവൃത്തി സമയം. ഇത് കൂടുതൽ ഉപകാരപ്രദമാകും വിധത്തിൽ ജീവനക്കാർക്ക് ജോലി പൂർത്തിയാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൂടാതെ ആവശ്യമുള്ളവർക്ക് ഓൺലൈനായിട്ടും ജോലി ചെയ്യാനുള്ള സൗകര്യം പ്രദാനം ചെയ്യുന്നുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും ഇത് ഉപകാരപ്പെടുമെന്നും അധികൃതർ അറിയിച്ചെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ജോലി അനുസരിച്ച് ഷിഫ്റ്റിൽ മാറ്റം വരുത്താൻ സർക്കാർ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ പറയുന്നു.
ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കുന്നതും മാനസികവും സാമൂഹികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതും ഉൽപ്പാദനക്ഷമത വളർത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ജോലി സ്ഥലങ്ങളിൽ പോസിറ്റീവായ സ്വാധീനം ചെലുത്തുന്നതിനും അതിനാവശ്യമായ തൊഴിൽ നയങ്ങൾ സ്വീകരിക്കുന്നതിനുള്ള സർക്കാർ സമീപനത്തിൻ്റെ ഭാഗമാണ് ഈ നടപടികളെന്ന് ദുബൈ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് (ഡിജിഎച്ച്ആർ) വ്യക്തമാക്കി.
റമദാനിലെ പ്രവൃത്തി ദിവസങ്ങളിൽ അംഗീകൃതവും സ്വീകാര്യവുമായ തൊഴിൽ ചട്ടങ്ങൾ പാലിക്കുകയോ വെള്ളിയാഴ്ചകളിൽ ഓൺലൈനായി ജോലി ചെയ്യാൻ ജീവനക്കാർക്ക് അനുമതി നൽകുകയോ ചെയ്യാമെന്ന് യുഎഇ ഫെഡറൽ ഗവൺമെൻ്റ് പ്രഖ്യാപിച്ചു.



