ലോകമെമ്പാടും പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ്റെ വരവറിയിച്ചുകൊണ്ടുള്ള മാസപ്പിറവിക്ക് ആരംഭമായിരിക്കുകയാണ്. യുദ്ധത്തിന്‍റെ കരിനിഴൽ വീണ ഗാസയുടെയും വെസ്റ്റ് ബാങ്കിന്‍റെയും തെരുവുകളിൽ രണ്ട് വർഷത്തിന് ശേഷമാണ് റമദാൻ വന്നെത്തിയിരിക്കുന്നത്. തളരാത്ത വിശ്വാസവും പ്രതീക്ഷയുമായി പുണ്യമാസത്തെ വരവേൽക്കാൻ പലസ്തീൻ ജനത ഒരുങ്ങിക്കഴിഞ്ഞു.
ഗാസയുടെ ഒരു വശത്ത് തകർന്നടിഞ്ഞ കെട്ടിടങ്ങളും നിലയ്ക്കാത്ത യുദ്ധഭീതിയുമാണ് തളംകെട്ടിനിൽക്കുന്നത്. എല്ലാംകൊണ്ടും അഭയം നഷ്ടമായ പലസ്തീനിയന്‍ ജനതയെ സംബന്ധിച്ച് ഈ നോമ്പ് കാലം സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും കാലമാണ്.



