അറ്റ്ലാൻ്റിക് സമുദ്രത്തിലെ താപനില വർധനവ് കടലാമകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നതായി പഠനങ്ങൾ. കേപ് വെർഡെയിലെ ‘ലോഗർഹെഡ്’ ഇനത്തിൽപ്പെട്ട കടലാമകളാണ് പ്രതിസന്ധി നേരിടുന്നത്. 17 വർഷം നീണ്ട പഠനത്തിനൊടുവിൽ ‘ആനിമൽസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ.
ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ‘പ്രോജക്ട് ബയോഡൈവേഴ്സിറ്റി’ എന്ന സംഘടനയും ചേർന്നാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടലാമ വർഗത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയത്. സമുദ്രോപരിതലത്തിലെ താപനില വർധിക്കുന്നത് കടലാമകൾ നേരത്തെ മുട്ടയിടുന്നതിനും ഒരു സീസണിലെ മുട്ടയിടൽ ഇടവേളകൾ കുറയുന്നതിനും കാരണമാകുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്തി.
കടലാമകൾ സമുദ്രത്തിലെ താപനിലയുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നുണ്ടെങ്കിലും അവ കടലിലേക്ക് തിരിച്ചെത്തിയ ശേഷമുള്ള സാഹചര്യങ്ങൾ അത്ര നല്ലതല്ലെന്നാണ് കണ്ടെത്തൽ. സമുദ്രത്തിൽ ലഭ്യമാകുന്ന ഭക്ഷണത്തിൻ്റെ കുറവും ‘ലോഗർഹെഡ്’ കടലാമകളുടെ പ്രജനനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പശ്ചിമാഫ്രിക്കൻ തീരങ്ങളിലെ ഭക്ഷണ ലഭ്യതയുടെ അളവ് കുറഞ്ഞതോടെ കടലാമകൾ പ്രജനനത്തിനായി തിരിച്ചെത്തുന്ന ഇടവേളകൾ വർധിച്ചു. മുൻപ് ഏകദേശം രണ്ട് വർഷമായിരുന്ന ഈ ഇടവേളയെങ്കിൽ ഇപ്പോൾ നാല് വർഷമായി നീണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ലോഗർഹെഡ് കടലാമകൾ എത്തുന്ന കേപ് വെർഡെയിലെ തീരങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം, അവയുടെ സമുദ്ര ആവാസവ്യവസ്ഥയും ഭക്ഷണസ്രോതസുകളും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.



