നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിബു ബേബി ജോൺ ഒഴിഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മുൻ സംസ്ഥാന സെക്രട്ടറി എ.എ. അസീസാണ് തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ നയിക്കുക.
അതേസമയം, സീറ്റുകൾ വച്ചു മാറുന്നതിൽ വി.ഡി. സതീശനുമായി ആർഎസ്പി നേതാക്കാൾ തിങ്കളാഴ്ച ചർച്ച നടത്തും. ഇടുക്കിയിൽ വച്ചാണ് ചർച്ച. ഇരവിപുരത്ത് എൻ.കെ. പ്രേമചന്ദ്രൻ്റെ മകൻ കാർത്തിക് മത്സരിക്കണം എന്നാണ് ഭൂരിപക്ഷ അഭിപ്രായം. സജി ഡി. ആനന്ദും പരിഗണനയിലുണ്ട്. ഈ മാസം 24ന് മണ്ഡലം കമ്മിറ്റികൾ ചേരാനും തീരുമാനമായിട്ടുണ്ട്. മണ്ഡലം കമ്മറ്റിയിൽ ഭൂരിപക്ഷം നേടിയാൽ കാർത്തിക്ക് സ്ഥാനാർഥിയാകും.
സീറ്റ് വിഭജന ചർച്ച പൂർത്തിയാകാത്തതിൽ യുഡിഎഫിൽ അതൃപതി നിലനിൽക്കുകയാണ്. വി.ഡി. സതീശന്റെ പുതുയുഗ യാത്രയ്ക്ക് മുൻപ് പ്രാഥമിക ധാരണയിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കോൺഗ്രസ്-ലീഗ് ചർച്ച പോലും പൂർത്തിയായിട്ടില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗം, സിഎംപി തുടങ്ങിയ പാർട്ടികളിലും അതൃപ്തി പുകയുകയാണ്.
എൽഡിഎഫിൽ നിന്നും ഘടകകക്ഷികൾ വരുമെന്ന പ്രതീക്ഷയിലാണ് സീറ്റ് വിഭജനം നീട്ടുന്നതെന്നാണ് വിലയിരുത്തൽ. പി.വി. അൻവറിൻ്റെ സ്വയം പ്രഖ്യാപനവും പ്രചരണവും അതൃപ്തിക്ക് ആക്കം കൂട്ടിയതായും റിപ്പോർട്ടുകളുണ്ട്.



