നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി എപി സമസ്ത വിഭാഗം. ജമാഅത്തെ ഇസ്ലാമിയെ പിന്തുണക്കുന്നവര്‍ക്ക് പിന്തുണയില്ലെന്ന് സമസ്ത എപി വിഭാഗം. ജമാഅത്തെ ഇസ്ലാമി മത തീവ്ര പ്രസ്ഥാനം. മതരാഷ്ട്ര വാദം പുലര്‍ത്തുന്ന ജമാഅത്തിനെ പിന്തുണക്കുന്നവര്‍ക്ക് പിന്തുണയില്ല. സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്നും കേരള മുസ്ലിം ജമാഅത്തെ സംസ്ഥാന ജന. സെക്രട്ടറി ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ജമാഅത്തെ ഇസ്ലാമി മത തീവ്രവാദ പ്രസ്ഥാനമാണ്. അവര്‍ മതരാഷ്ട്ര വാദത്തെ അംഗീകരിക്കുന്നു. അത് ഉൾക്കൊള്ളാന്‍ നമുക്ക് കഴിയില്ല എന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ജമാഅത്തെ ഇസ്ലാമിക്ക് ഒരിക്കലും ഞങ്ങളുടെ പിന്തുണ ഉണ്ടാവില്ല,’ ബുഖാരി പറഞ്ഞു.
പ്രശ്‌നങ്ങള്‍ അറിയിക്കാനാണ് പ്രധാനമന്ത്രിയെ കണ്ടതെന്നും ഭരണം നല്ലതെങ്കില്‍ കേരളത്തില്‍ തുടര്‍ഭരണം ലഭിക്കുമെന്നും എപി സമസ്ത അറിയിച്ചു.
‘തുടര്‍ഭരണം വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേത് വോട്ടര്‍മാരാണല്ലോ. ഭരിക്കുന്ന കക്ഷികളുടെ ഭരണം ഇഷ്ടപ്പെട്ടെങ്കില്‍ തുടര്‍ഭരണം ലഭിക്കും. ഇല്ലെങ്കില്‍ മാറ്റിയെഴുതും. അത് ഒരു പാര്‍ട്ടി തീരുമാനിക്കേണ്ടതല്ലല്ലോ,’ ബുഖാരി തങ്ങള്‍ പറഞ്ഞു.
നേരത്തെ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ സമസ്ത നേരത്തെ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുമായി ഒരിക്കലും സഹകരിക്കാനാവില്ലെന്ന് നേരത്തെ തന്നെ എപി സമസ്തയും ഇകെ സമസ്തയും നിലപാട് വ്യക്തമാക്കിയിരുന്നു.



