നവകേരള സര്‍വേയില്‍ സര്‍ക്കാരിന് ആശ്വാസം. സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. സര്‍ക്കാര്‍ സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റ് എന്നാണ് സുപ്രീം കോടതി ചോദിച്ചത്. സര്‍വേ തുടരാമെന്നും കോടതി വ്യക്തമാക്കി. സര്‍വേ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന് പിന്നാലെ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി ഭാവി പ്രവര്‍ത്തനങ്ങളിലേക്ക് നടത്തുന്ന സര്‍വേ എന്നാണ് അവര്‍ പറയുന്നത്. അതില്‍ എന്താണ് തെറ്റ് എന്നാണ് സുപ്രീം കോടതി ചോദിച്ചത്.
നവകേരള സര്‍വേയുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദന്റെ ഒരു കത്ത് പുറത്ത് വന്നിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോട് സര്‍വേയില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്. സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മുമ്പ് തന്നെ പാര്‍ട്ടി തലത്തില്‍ ഇത്തരത്തില്‍ കത്തുകള്‍ വരുന്നത്, തെരഞ്ഞെടുപ്പ് കൂടി അടുത്ത വേളയില്‍ സര്‍വേയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനായാണ് എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കെഎസ്‌യു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. സുപ്രീം കോടതിയിലും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റ് എന്നാണ് സുപ്രീം കോടതി ചോദിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന് അത് സര്‍വേ വഴി അറിയിക്കാം. അതോടൊപ്പം ഭാവിയില്‍ ഇത്തരത്തില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍വേ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഗുണകരമാണെന്നും സുപ്രീം കോടതി പറഞ്ഞു.
20 കോടി രൂപ നവകേരള സര്‍വേയുമായി ബന്ധപ്പെട്ട് ബജറ്റില്‍ നീക്കിവച്ചു. അത്തരത്തില്‍ ഫണ്ട് അനുവദിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതി നവകേരള സര്‍വേ റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തില്‍ സര്‍വേ റദ്ദാക്കിയ ഹൈക്കോടതി നടപടി സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി സര്‍ക്കാരിന് വലിയ ആശ്വാസമായിരിക്കുകയാണ്.



