ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പ്രോജക്ടുകളിൽ ഒന്നാണ് ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ‘ഡോൺ 3’. രൺവീർ സിംഗിനെ നായകനാക്കിയാണ് ‘ഡോൺ’ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഫർഹാൻ പ്രഖ്യാപിച്ചത്. എന്നാൽ, ചിത്രത്തിൽ നിന്ന് നടൻ അപ്രതീക്ഷിതമായി പിന്‍മാറുകയായിരുന്നു. ആദിത്യ ധർ ചിത്രം ‘ധുരന്ധർ’ വൻ ഹിറ്റായതിന് പിന്നാലെയുള്ള താരത്തിന്റെ പിൻമാറ്റം പല തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, രൺവീർ – ഫർഹാൻ ഭിന്നത പരിഹരിക്കാൻ സിനിമാ മേഖലയിലെ പ്രമുഖർ തന്നെ ഇടപെട്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
‘ഡോൺ 3’യുടെ നിലവിലെ അവസ്ഥ ചർച്ച ചെയ്യുന്നതിനായി പ്രമുഖ ബോളിവുഡ് താരങ്ങളും ചലച്ചിത്ര പ്രവർത്തകരും നിർമാതാക്കളും പങ്കെടുത്ത ഒരു ഉന്നതതല യോഗം നടന്നതായാണ് ‘ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നത്. ആമിർ ഖാൻ, ഹൃത്വിക് റോഷൻ, രാജ്കുമാർ ഹിറാനി, സോയ അക്തർ, സാജിദ് നദിയാദ്വാല, രമേഷ് തൗറാനി തുടങ്ങിയവരാണ് ഈ യോഗത്തിൽ പങ്കെടുത്തുവെന്നാണ് സൂചന. മുംബൈയിലെ ആമിർ ഖാന്റെ വസതിയിലായിരുന്നു മീറ്റിങ്.
രൺവീർ സിംഗ് ചിത്രത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നുണ്ടായ തർക്കങ്ങളായിരുന്നു ഈ മീറ്റിങ്ങിലെ പ്രധാന ചർച്ചാവിഷയം. നടൻ പിന്മാറിയതിനെ തുടർന്ന് ഫർഹാൻ അക്തറിന്റെ എക്സൽ എന്റർടെയ്‌ൻമെന്റ് 40 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിൽ, പ്രശ്നം വഷളാകാതിരിക്കാനാണ് പ്രമുഖരുടെ നേതൃത്വത്തിൽ ഉന്നതതല മീറ്റിങ് സംഘടിപ്പിച്ചത്. താരവും നിർമാതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ആമിർ ഖാൻ മധ്യസ്ഥനാകുമെന്നാണ് പുതിയ വിവരം.
2006ൽ ഷാരൂഖ് ഖാനെ നായകനാക്കിയാണ് ഫർഹാൻ അക്തർ ‘ഡോൺ’ ഫ്രാഞ്ചൈസി തുടങ്ങിവച്ചത്. 1978ൽ ഇറങ്ങിയ അമിതാഭ് ബച്ചൻ ചിത്രം ‘ഡോണി’ന്റെ റീമേക്കായിരുന്നു ഈ ചിത്രം. 2011ൽ ഫർഹാൻ ഈ സിനിമയുടെ സീക്വലുമിറക്കി. ഷാരൂഖ് ആയിരുന്നു ഈ ചിത്രത്തിലേയും നായകൻ. എന്നാൽ, മൂന്നാം ഭാഗം എത്തിയപ്പോൾ ഷാരൂഖിന് പകരം ഫർഹാൻ രൺവീറിനെ നായകനാക്കുകയായിരുന്നു. ഇതും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.
അതേസമയം, രൺവീറിന്റെ പിൻമാറ്റത്തിന് പിന്നാലെ ഷാരൂഖ് ഖാൻ ‘ഡോൺ’ ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചെത്തുന്നു എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഷാരൂഖ് ‘ഡോൺ’ ആകാൻ സമ്മതിച്ചെന്നും എന്നാൽ ഫർഹാന് പകരം അറ്റ്‌ലിയെ സംവിധായകനാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നുമായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, അറ്റ്‌ലി തന്നെ ഇക്കാര്യം തള്ളിക്കളഞ്ഞു.



