‘വംശീയ ഏകതാ’ നിയമം അംഗീകരിച്ച് ചൈന. രാജ്യത്തെ 56 വംശങ്ങൾ തമ്മിൽ ഐക്യം ഉണ്ടാക്കാനെന്നാണ് വാദം. എല്ലാ കുട്ടികൾക്കും മാൻഡരിൻ ഭാഷാ പഠനം നിർബന്ധമാക്കി. ടിബറ്റൻ, ഉയ്ഗുർ, മംഗോളിയൻ ഭാഷകൾക്കുള്ള അവകാശം നിഷേധിച്ചു. പുതിയ ചൈനീസ് നിയമം ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കുമെന്നാണ് പരക്കെയുള്ള വിമർശനം.
ചൈനയിലെ പാർലമെൻ്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (NPC) ഈ വർഷത്തെ വാർഷിക സമ്മേളനത്തിൽ വോട്ടിങ്ങിലൂടെയാണ് പുതിയ നിയമത്തിന് അംഗീകാരം നൽകിയത്. വിദ്യാഭ്യാസ സമ്പ്രദായത്തിൽ ന്യൂനപക്ഷ വംശീയ ഭാഷകളുടെ പങ്ക് കുറയ്ക്കുന്ന ഒരു നിയമ നിർമാണമാണ് ഇതിൽ ഉൾപ്പെടുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ റബ്ബർ സ്റ്റാമ്പ് പാർലമെൻ്റ് എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന എൻപിസി അതിൻ്റെ അജണ്ടയിലെ ഒരു ഇനവും ഇതുവരെയും നിരസിച്ചിട്ടില്ല.


