ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ പത്രിക സമർപ്പിക്കും. ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്. ഇന്നലെ പത്തനാപുരം ഗാന്ധി ഭവൻ അന്ധേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയിരുന്നു. കണ്ണൂർ ജില്ലയിൽ ആദ്യം പത്രിക സമർപ്പിക്കുന്നത് പിണറായി വിജയനാണ്.
കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ ധർമ്മടത്ത് നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, വിമത ഭീഷണി മറികടന്ന് എങ്ങിനെ മുന്നോട്ട് പോകുമെന്നതാണ് സിപിഐഎമ്മിന് മുന്നിലുളള വെല്ലുവിളി.സംസ്ഥാനത്ത്, പ്രത്യേകിച്ച് മുൻപെങ്ങുമില്ലാത്തവിധത്തിലുളള സാഹചര്യത്തിലാണ് എൽഡിഎഫും സിപിഐഎമ്മും ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കൊല്ലം ജില്ലയിൽ സ്ഥാനാർഥികൾ ഇന്നുമുതൽ നാമനിർദേശ പത്രികകൾ സമർപ്പിച്ച് തുടങ്ങും. കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷാപോറ്റി രാവിലെ 11 മണിക്ക് കൊട്ടാരക്കര താലൂക്ക് ഓഫീസിൽ നാമനിർദേശ പത്രിക സമർപ്പിക്കും. കരുനാഗപ്പള്ളി യുഡിഎഫ് സ്ഥാനാർഥി സി. ആർ. മഹേഷ് 11 മണിക്ക് കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലെത്തി പത്രിക നൽകും. കൊല്ലം നിയമസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ബിന്ദുകൃഷ്ണയുടെ നാമനിർദ്ദേശ പത്രിക സമർപ്പണം ഉച്ചയ്ക്ക് 12 മണിക്കാണ്.








