രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപ്പാദക സംവിധാനങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ മിസൈൽ ആക്രമണത്തിന് പ്രതികാരമായി ഗൾഫ് മേഖലയിൽ ഉടനീളമുള്ള ഊർജ്ജ അടിസ്ഥാന സംവിധാനങ്ങൾ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി ഇറാൻ. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമായ ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം മിസൈൽ ആക്രമണം നടത്തിയിരുന്നു.
യുദ്ധം ആരംഭിച്ച ശേഷം ഫോസിൽ ഇന്ധന ഉൽപാദന കേന്ദ്രത്തിന് നേരെയുള്ള ആദ്യത്തെ ആക്രമണമാണിത്. സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ നിരവധി ഊർജ്ജ സൗകര്യങ്ങൾക്ക് നേരെ വരും മണിക്കൂറുകളിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് സൈന്യമാണ് ഭീഷണി മുഴക്കിയത്.
സൗദി അറേബ്യയിലെ സമ്രെഫ് റിഫൈനറി, ജുബൈൽ പെട്രോകെമിക്കൽ കോംപ്ലക്സ്, യുഎഇയിലെ അൽ ഹോസ്ൻ ഗ്യാസ് ഫീൽഡ്, ഖത്തറിലെ മിസൈദ് പെട്രോകെമിക്കൽ കോംപ്ലക്സ്, ഹോൾഡിംഗ് കമ്പനി, റാസ് ലഫാൻ റിഫൈനറി എന്നിവ ഇറാൻ സൈന്യം ലക്ഷ്യം വയ്ക്കുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഇറാൻ്റെ ഗ്യാസ് ഉൽപ്പാദക സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണം യുഎസ്, ഇസ്രയേൽ സംയുക്ത സൈനിക നടപടി മേഖലയിലെ യുദ്ധനീക്കങ്ങൾ കടുപ്പിക്കുന്നതിൻ്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ്റെ എണ്ണ, വാതക മേഖലയെ ഇരു രാജ്യങ്ങളും ഇതുവരെ വലിയതോതിൽ ഒഴിവാക്കിയിരുന്നു. ആ നീക്കം ആഗോള എണ്ണവിലയിലെ കുതിച്ചുചാട്ടം ഒരു പരിധിവരെ തടയാൻ സഹായിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുന്നതിനിടയിൽ, ഗൾഫിലെ എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങൾക്ക് മേൽ ഭീഷണി വർധിച്ചു വരുന്നതിനാൽ, ബുധനാഴ്ച ഉച്ചകഴിഞ്ഞ് എണ്ണവില ബാരലിന് 110 ഡോളറായി ഉയർന്നു.


