കൊടും ചൂടിൽ ചുട്ടുപൊള്ളുകയാണ് കേരളം. ജില്ലകളിൽ ഉഷ്മതരംഗ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കനത്ത വെയിലിൽ മനുഷ്യർ വെന്തുരുകുന്നതുപോലെ തന്നെ പക്ഷിമൃഗാദികൾക്കും ഇത് പ്രതിസന്ധിയാണ്. പാമ്പുകളെപ്പോലും ജനവാസ ഇടങ്ങളിൽ വെല്ലുവിളിയാക്കുന്നതിൽ ഈ കാലാവസ്ഥയ്ക്ക് പങ്കുണ്ട്. അതുപോലെ തന്നെ കൊടും ചൂടിൽ മീനുകളുടെ സ്ഥിതിയും പരിതാപകരമാണ്.
പലയിടത്തും വളർത്തുമീനുകൾ ചത്തുപൊങ്ങുന്ന സ്ഥിതിയുണ്ട്. ഇപ്പോഴിതാ കടൽ മീനുകളും ചൂട് താങ്ങാനാകാതെ കേരളതീരം വിടുകയാണ്. അറബിക്കടലിൽ ചൂട് പതിവിലേറെ കൂടുകയും ഉയർന്ന താപനില മൂന്നാഴ്ചയിലേറെയായി അതേ നിലയിൽ തുടരുകയും ചെയ്തതോടെ മത്തി ഉൾപ്പെടെയുള്ള ഉപരിതല മീനുകളാണ് കേരളത്തിന്റെ തീരം വിട്ട് പോകുന്നത്.
മത്തിയും അയലയും കേരളതീരത്ത് പൊതുവെ സുലഭമായ മീനുകളാണ്. എന്നാൽ ചൂട് സഹാക്കാനാകാതെ ഇ കൂട്ടത്തോടെ ആന്ധ്രപ്രദേശ്, ഒഡീഷ തീരങ്ങളിലേക്കാണു നീങ്ങിയതെന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് സ്റ്റഡീസ് (കൂഫോസ്) കണ്ടെത്തിയിരിക്കുന്നു. ചൂട് ഏറ്റവും കൂടുതൽ പ്രതീകൂലമായി ബാധിക്കുന്നത് മത്തിയെയാണ്.
മറ്റ് ഉപരിതല മീനുകളായ അയല, കിളിമീൻ തുടങ്ങിയവയ്ക്കും കേരള തീരത്ത് തുടരാൻ കഴിയാത്ത സ്ഥിതിയാണ്. അല്ലെങ്കിൽ ആഴക്കടലിലേക്ക് മാറേണ്ട സാഹചര്യവും ഉണ്ട്. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുമ്പോൾ ഈയിടെയായി അയല അധികം ലഭിക്കുന്നതിന് പ്രധാനകാരണം ഇതാണ്. കാലവർഷം എത്തിക്കഴിഞ്ഞ് കടലിലെ താപനിലയിൽ മാറ്റം വരുന്നതോടെയാകും ഇവയെ ഇനി കേരളതീരത്ത് കാണാനാകുക.



