ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിടുന്നതാണ് നല്ലതെന്ന് ആഗോള ടെക് ഭീമന്മാരായ മെറ്റയ്ക്ക് താക്കീത് നൽകി സുപ്രീം കോടതി. വാട്‌സ്ആപ്പ് 2021ൽ സ്വകാര്യതാ നയം ലംഘിച്ചെന്ന പരാതിയിലെ ഹർജി പരിഗണിക്കവെ ഇടക്കാല ഉത്തരവിലൂടെയാണ് സുപ്രീം കോടതി മാതൃ കമ്പനിയായ മെറ്റയെ ശാസിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതിനൊപ്പം നിലകൊള്ളില്ലെന്ന് കോടതി നിലപാടറിയിച്ചു. ഈ രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയുമായി കളിക്കാൻ നിങ്ങൾക്ക് കഴിയില്ല. ഇന്ത്യക്കാരുടെ ഡാറ്റയിലെ ഒരു അക്കം പോലും പങ്കിടാൻ നിങ്ങളെ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യയുടെ നേതൃത്വത്തിലുള്ള ബെഞ്ച് യുഎസ് കമ്പനിയെ ശാസിച്ചു.
പരസ്യ ആവശ്യങ്ങൾക്കായി ഉപയോക്തൃ ഡാറ്റ പങ്കിടുന്നത് സംബന്ധിച്ച് മെറ്റ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) മുമ്പാകെ അപ്പീൽ നൽകിയിരുന്നു. നേരത്തെ സിസിഐ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ശിക്ഷ വിധിച്ചിരുന്നു. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോക്തൃ ഡാറ്റ പങ്കിടുന്ന വാട്‌സ്ആപ്പിൻ്റെ ചൂഷണപരമായ നയത്തെ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും സുപ്രീം കോടതിയിൽ എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് മെറ്റയ്ക്ക് താക്കീത് നൽകിയത്. “നിങ്ങൾക്ക് ഇന്ത്യൻ ഭരണഘടന പിന്തുടരാൻ കഴിയുന്നില്ലെങ്കിൽ രാജ്യം വിടണം. പൗരന്മാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല” ചീഫ് ജസ്റ്റിസ് വിമർശിച്ചു.
“രാജ്യത്തെ ദശലക്ഷക്കണക്കിന് ദരിദ്രരും വിദ്യാഭ്യാസം പോലുമില്ലാത്തവരുമായ ആളുകൾക്ക് നിങ്ങളുടെ നയം മനസിലാകുമോ? ചിലപ്പോൾ നിങ്ങളുടെ നയങ്ങൾ മനസിലാക്കാൻ കോടതിക്ക് പോലും ബുദ്ധിമുട്ടുണ്ടാകും. അപ്പോൾ ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് അവ എങ്ങനെ മനസിലാകും? സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതിനുള്ള ഒരു മാർഗമാണിത്. ഞങ്ങൾ അത് അനുവദിക്കില്ല,” ചീഫ് ജസ്റ്റിസ് പറഞ്ഞു.
വാട്‌സ്ആപ്പിൻ്റെ ‘എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് മെസേജുകളെ സംശയമുനയിൽ നിർത്തിക്കൊണ്ട് സ്വന്തം അനുഭവവും ചീഫ് ജസ്റ്റിസ് ഉയർത്തി. അസുഖ വിവരം കാണിച്ച് ഡോക്ടർക്ക് മെസേജ് അയച്ചാൽ ഡോക്ടർ മരുന്നിൻ്റെ പ്രിസ്ക്രിപ്ഷൻ അയച്ചുതരുമ്പോൾ അതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കാണിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു. എന്നാൽ കമ്പനിക്ക് പോലും ഉള്ളടക്കം കാണാൻ കഴിയില്ലെന്നാണ് മെറ്റയ്ക്കും വാട്ട്‌സ്ആപ്പിനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ വാദിച്ചത്.
സമൂഹമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ പുറത്തുവിടുന്നതിനായി 2021ൽ സ്വകാര്യതാ നയം വാട്‌സ്ആപ്പ് പുതുക്കിയിരുന്നു. ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് സേവനം ലഭ്യമാക്കില്ലെന്നും കമ്പനി നിലപാടെടുത്തു. ഇതോടെയാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വാട്‌സ്ആപ്പിന് പിഴ ചുമത്തിയത്.



