ബോളിവുഡ് താരം ഗോവിന്ദയും ഭാര്യ സുനിതാ അഹൂജയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഇരുവരും വിവാഹമോചിതരാകാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ചുനാളുകളായി ആരാധകർക്കിടയിൽ ചർച്ചയാണ്. ഒരു നടിയുമായി നടന് വഴിവിട്ട ബന്ധമുണ്ടെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുനിത ആരോപിക്കുകകൂടി ചെയ്തതോടെ ഈ ചർച്ചകൾക്ക് ചൂടുപിടിച്ചു. ഇതിനു പിന്നാലെ ഗോവിന്ദയെ ചുറ്റിപ്പറ്റിയുള്ള പഴയകാല കഥകൾ തിരയുന്നതിന്റെ തിരക്കിലാണ് വിമർശകരും ആരാധകരും.
കരിയറിന്റെ ഉച്ചസ്ഥായിയിൽ നിന്നിരുന്ന സമയത്ത് ഗോവിന്ദയുടെ’കൃത്യനിഷ്ഠത’ വളരെ പ്രശസ്തമായിരുന്നു. ഏതു പരിപാടിക്കും വൈകിയെത്തുന്നതായിരുന്നു ഗോവിന്ദയുടെ സ്റ്റൈൽ. അടുത്തിടെ ഒരു അഭിമുഖത്തിൽ, സംഗീത സംവിധായകൻ അബു മാലിക് നടനെപ്പറ്റി പറഞ്ഞ ഒരു സംഭവകഥ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
15,000ത്തോളം ആളുകൾ തടിച്ചുകൂടിയ വേദിയിൽ ഗോവിന്ദ എത്തില്ലെന്ന് അറിഞ്ഞാൽ വലിയ പ്രശ്നങ്ങളുണ്ടാകുമെന്ന് സംഘാടകർ ഭയന്നു. ഓർക്കസ്ട്രയും പാട്ടുകളും തുടങ്ങിയിട്ടും പ്രധാന താരം എത്താതായതോടെ കാണികൾക്കിടിയിൽ നിന്ന് മുറുമുറുപ്പുകൾ തുടങ്ങി. ആ സമയത്താണ് അവിടെയുണ്ടായിരുന്ന അബു മാലിക്കിന്റെ നോട്ടം സഹോദരനും നടനുമായ ഡാബു മാലിക്കിൽ (അർമാൻ മാലിക്കിന്റെ അച്ഛൻ) പതിയുന്നത്. ഡിറ്റോ, ഗോവിന്ദ തന്നെ!അക്കാലത്ത് ഡാബു മാലിക്കിന് ഗോവിന്ദയുമായി നല്ല സാമ്യമുണ്ടായിരുന്നു. പെട്ടെന്ന് അദ്ദേഹത്തിന് ഒരു ആശയം തോന്നി. ഇത് മനസിൽ വച്ച്, അബു മാലിക് തന്റെ സഹോദരനോട് ഗോവിന്ദയുടെ വേഷം ധരിച്ച് സ്റ്റേജിൽ കയറാൻ ആവശ്യപ്പെട്ടു.
ഗോവിന്ദയെ പോലെ തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച് ഡാബു മാലിക് വേദിയിലെത്തി. ‘ഐ ആം എ സ്ട്രീറ്റ് ഡാൻസർ’ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾക്ക് ചുവടുവച്ചു. രസകരമായ വസ്തുത എന്തെന്നാൽ, ഷോ അവസാനിക്കും വരെ വേദിയിൽ തകർത്താടുന്നത് ഗോവിന്ദ തന്നെയാണെന്നാണ് ആരാധകർ കരുതിയത്. പരിപാടി കഴിഞ്ഞതും, കാണികൾ സത്യം തിരിച്ചറിയുന്നതിന് മുൻപ് അബു മാലിക്കും സംഘവും വേദിക്ക് പിന്നിൽ തയ്യാറാക്കി നിർത്തിയിരുന്ന ബസ്സിൽ കയറി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതാണ് അബു മാലിക്ക് പങ്കുവച്ച സംഭവകഥ.
2019ൽ പുറത്തിറങ്ങിയ ‘രംഗീല രാജ’ എന്ന ചിത്രത്തിലാണ് ഗോവിന്ദ അവസാനമായി അഭിനയിച്ചത്.



