ഇമ്രാൻ ഖാനെ ജയിലിൽ കൊലപ്പെടുത്താൻ നീക്കമെന്ന ആരോപണവുമായി ഇമ്രാൻ ഖാൻ്റെ സഹോദരിമാർ. പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും സൈനിക മേധാവിയും ചേർന്നാണ് ഗൂഢാലോചന നടത്തുന്നതെന്ന് ഇമ്രാൻ ഖാൻ്റെ സഹോദരി ഡോ. ഉസ്മ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ആപത്തുണ്ടെന്ന് ഇമ്രാൻ ഖാൻ അവസാന കൂടിക്കാഴ്ചയിൽ പറഞ്ഞതായും സഹോദരിമാർ വ്യക്തമാക്കി. സൈന്യം പതുക്കെ തന്നെ കൊല്ലാൻ പദ്ധതിയിട്ടിട്ടുള്ളതായും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അസിം മുനീറായിരിക്കുമെന്ന് പുറത്തറിയിക്കണമെന്നും ഇമ്രാൻ പറഞ്ഞതായി സഹോദരിമാർ വ്യക്തമാക്കി.
ജയിലിൽ അദ്ദേഹത്തോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് കാണുമ്പോൾ ഇപ്പോൾ അത് സത്യമാണെന്ന് തനിക്ക് പറഞ്ഞു. പാക് ആഭ്യന്തര മന്ത്രിയും പിസിബി അധ്യക്ഷനുമായ മൊഹ്സിൻ നഖ്‌വി തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും ഉസ്മ വെളിപ്പെടുത്തി. ഇമ്രാൻ ഖാനോ ഞങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ, ആരുടെയും ഭാവി തലമുറയെ പോലും തങ്ങൾ വെറുതെ വിടുകയില്ലെന്നും ഉസ്മ ഖാൻ താക്കീത് നൽകി.
സഹോദരൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച അലീമ ഖാൻ, അദ്ദേഹത്തിൻ്റെ കാഴ്ചശക്തി ക്ഷയിച്ചുവരികയാണെന്നും എന്നാൽ വിശ്വസ്തരായ മെഡിക്കൽ സംഘത്തിൻ്റെ സേവനം ഇമ്രാൻ ഖാന് നിഷേധിക്കുകയാണെന്നും അറിയിച്ചു.രാഷ്ട്രം ഉണർന്നിരിക്കുകയാണെന്നും ലോകം മുഴുവൻ ഇമ്രാൻ ഖാൻ്റെ നേരെയുള്ള ഈ ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റം വീക്ഷിക്കുന്നുണ്ടെന്നും ഇമ്രാൻ്റെ മറ്റൊരു സഹോദരിയായ നൊറീൻ ഖാൻ ആരോപിച്ചു.
എന്നാൽ, ഇമ്രാൻ ഖാൻ്രെ ആരോഗ്യം സംബന്ധിച്ച ആശങ്കകൾ സർക്കാർ നിരസിച്ചു. മുൻ പ്രധാനമന്ത്രിയെ പരിശോധനയ്ക്ക് വിധേയനാക്കിയതായും കണ്ണടയില്ലാതെ വലതു കണ്ണിലെ കാഴ്ച 6/24 ഭാഗികമായും ഇടത് കണ്ണിന് 6/9 ഉം ആണെന്ന് രണ്ടംഗ സംഘത്തിലെ ഡോക്ടർമാർ വിലയിരുത്തിയതായും സർക്കാർ അറിയിച്ചു.ഗ്ലാസുകൾ ഉപയോഗിച്ച്, വലത് കണ്ണിൻ്റെ അവസ്ഥ ഭാഗികമായി 6/9 ആയും ഇടത് കണ്ണിൻ്റെ അവസ്ഥ 6/6 ആയും മെച്ചപ്പെട്ടിട്ടുണ്ട്. വലത് കണ്ണിലെ വീക്കം കുറഞ്ഞതായും അതിൻ്റെ കനം 550 ൽ നിന്ന് 350 മൈക്രോണായി കുറഞ്ഞതായും സർക്കാർ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഖാൻ്റെ ആരോഗ്യസ്ഥിതിയെ രാഷ്ട്രീയവൽക്കരിക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും പാകിസ്ഥാൻ ആഭ്യന്തര മന്ത്രി നഖ്‌വി മാധ്യമങ്ങളോട് പറഞ്ഞു.


