കേരളത്തിലെ ശിശുമരണ നിരക്കിനെ കുറിച്ചുള്ള വിചിത്ര വാദത്തിലുറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ളത് കേരളത്തിലാണ്. എന്നാൽ കൂടുതൽ യുവാക്കൾ വിദേശത്തേക്ക് പോകുന്നതും സംസ്ഥാനത്ത് നിന്ന് തന്നെയാണ്. മുഴുവൻ കണക്ക് വച്ച് വേണം സംസാരിക്കാനെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിൽ ശിശുമരണ നിരക്ക് കുറയാൻ കാരണം യുവാക്കൾ വൻ തോതിൽ വിദേശത്തേക്ക് പോകുന്നതാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാദം.
ഏറ്റവും കൂടുതൽ യൂത്ത് മൈഗ്രേഷൻ കേരളത്തിലാണ്. കുട്ടികളെ ഉണ്ടാക്കുന്ന യൂത്ത് ഇവിടുന്ന് പോകുമ്പോൾ സ്വാഭാവികമായും ശിശു മരണ നിരക്ക് കുറയില്ലേ എന്നാണ് രാജീവ് ചന്ദ്രശേഖറിൻ്റെ വാക്കുകൾ. മനോരമ ഇയർ ബുക്ക് സംഘടിപ്പിച്ച കേരള സബ്മിറ്റ് വികസന സെമിനാറിലായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണം.
രാജീവ് ചന്ദ്രശേഖറിൻ്റെ വിശദീകരണത്തിന് മറുപടിയുമായി മന്ത്രി പി. രാജീവ് രംഗത്തെത്തിയിരുന്നു. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനുള്ള കാരണം യുവാക്കൾ പുറത്തേക്ക് പോകുന്നതാണെന്ന ഒരു വിദ്വാൻ്റെ പരാമർശം നേട്ടങ്ങളെ അംഗീകരിക്കാനുള്ള മടിയാണെന്നായിരുന്നു രാജീവിൻ്റെ പ്രതികരണം. നമ്മുടെ നേട്ടം നേട്ടമായി കണ്ട് അംഗീകരിക്കുന്നതിലുള്ള താൽപ്പര്യ കുറവാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അതുകൊണ്ടാണ് ചിലർ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.



