നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ പദ്ധതി വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. സംസ്ഥാനത്തുടനീളമുള്ള 1500 രോഗികളിലേക്കാണ് പദ്ധതിയിലൂടെ സഹായമെത്തിക്കുന്നത്. തൃശൂർ ജില്ലയിലെ 150 രോഗികൾക്കുള്ള മെഡിക്കൽ സഹായ വിതരണം ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്ടർ ജോളി ജോയ് ആലുക്കാസ് എന്നിവർ ചേർന്ന് നിർവഹിച്ചു. 3 കോടി രൂപ ചെലവിൽ ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പദ്ധതി നടപ്പാക്കുന്നത്.
പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസകരമായ പദ്ധതിയാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നടത്തുന്നതെന്നും കുട്ടികളിലെ കാൻസർ ചികിത്സയ്ക്ക് മാത്രമായി തൃശൂരിൽ അത്യാധുനിക ആശുപത്രി സംവിധാനം ഒരുക്കുമെന്നും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. തക്കല രൂപത ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ, അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി എം ഐ, ജൂബിലി മിഷൻ ഹോസ്പിറ്റൽ സി ഇ ഒ ഡോ. ബെന്നി ജോസഫ്, കോർപറേഷൻ കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2009ല്‍ ആരംഭിച്ച ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ മുഖേന രാജ്യത്തുടനീളം നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തിക പിന്തുണ, ഹൃദ്രോഗികൾക്ക് സൗജന്യ പേസ്‌മേക്കറുകൾ, മറ്റു മെഡിക്കൽ സഹായങ്ങൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി 550-തിലധികം ജോയ് ഹോമുകളും നിരവധി വിദ്യാർഥികൾക്ക് ‘ജോയ് ഓഫ് ഹോപ്പ്’ സ്കോളർഷിപ്പുകളും നൽകിയിട്ടുണ്ട്. വനിതകൾക്കായി സംരംഭകത്വ ശാക്തീകരണ ക്ലാസുകൾ, പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള ‘ജോയ്ഫോർ എർത്ത്’ എന്നിവയ്ക്ക് പുറമെ സംസ്ഥാനം അഭിമുഖീകരിച്ച പ്രളയം, കോവിഡ് മഹാമാരി, ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ ബാധിതരായവർക്ക് സഹായമെത്തിക്കാനും ജോയ്ആലുക്കാസ് ഫൗണ്ടേഷന് കഴിഞ്ഞിട്ടുണ്ട്.



