ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികൾ. 142 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. തെക്കൻ ബംഗാളിലെ ഏഴ് ജില്ലകളാണ് ജനം വിധിയെഴുതുക.
അവസാന ദിനങ്ങളിൽ മുന്നണികൾക്കായി ദേശീയ നേതാക്കൾ ശക്തമായ പ്രചാരണം നടത്തുകയാണ്. മുഖ്യമന്ത്രി മമതാ ബാനർജി ഭവാനിപൂർ മണ്ഡലം കേന്ദ്രീകരിച്ച് പ്രചാരണം നടത്തുമ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ബിജെപിക്കായി അവസാനവട്ട റോഡ് ഷോകളിലും റാലികളിലും സജീവമാണ്.
നാല് നിയമസഭ മണ്ഡലങ്ങളിലൂടെ 12 കിലോമീറ്റർ പദയാത്ര നടത്തിയാണ് മമതാ ബാനർജി തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിപ്പിക്കുക. അമിത് ഷാ രാവിലെ 10.30ന് ഔട്ടർ കൊൽക്കത്തയിലെ ബഹലായിൽ റോഡ് ഷോ നടത്തും. ഹുഗ്ളിയിലെ കൊട്ടികലാശ റാലിയിലും അമിത് ഷാ പങ്കെടുക്കും.
ആദ്യഘട്ട വോട്ടെടുപ്പിൽ ചരിത്ര പോളിങ് ആണ് ഉണ്ടായത്. ഒടുവിലെ കണക്ക് പ്രകാരം 93% ലേറെ പേർ വോട്ട് ചെയ്തു. ഭരണ വിരുദ്ധ വികാരമാണോ ഭരണത്തിന് അനുകൂലമായ തരംഗമാണോ കണ്ടതെന്ന് മുന്നണികൾക്ക് വ്യക്തതയില്ല. രണ്ടാംഘട്ടത്തിലും ഇതേ പോളിങ് പ്രതീക്ഷിക്കുന്നതിനാൽ അവസാനവട്ട പ്രചാരണം കൊഴുപ്പിക്കുകയാണ് പാർട്ടികൾ.



