ആലപ്പുഴ തീരത്ത് ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും ഡോൾഫിന്‍റെ ജഡം അടിഞ്ഞു. അടുത്തിടെയുണ്ടായ കപ്പൽ അപകടങ്ങൾക്ക് ശേഷം വലിയ മത്സ്യങ്ങളുടെ ജഡം തീരത്ത് അടിയുന്നത് പതിവാകുകയാണ്. എന്നാൽ ഡോള്‍ഫിനുകള്‍ ചത്തതില്‍ അസ്വഭാവികതയില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധർ പറയുന്നു.
പുന്നപ്ര തീരത്തു മാത്രം ഇത് മൂന്നാം തവണയാണ് ഡോൾഫിന്‍റെ ജഡം അടിയുന്നത്. വാവക്കാട്, ചള്ളി തീരങ്ങളിലാണ് ഇവയെ കണ്ടത്. മുഖത്തും, ശരീരത്തിലും പരിക്കേറ്റ പാടുകളും, രക്തം വാർന്ന നിലയിലുമായിരുന്നു ജഡം. മത്സ്യ തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇതുവരെ ലഭിച്ച സാമ്പിളുകളുടെ പോസ്റ്റുമോർട്ടത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
കടൽ പ്രക്ഷുബ്‌ധമാവുന്നതും, കപ്പലുകളിൽ ഇടിക്കുന്നതും ഒക്കെയാവാം ഡോള്‍ഫിനുകള്‍ ചാവുന്നത്തിന് പിന്നിലെന്നാണ് മത്സ്യത്തൊഴിലാളികളും പറയുന്നത്. അടുത്തിടെയുണ്ടായ കപ്പൽ അപകടങ്ങൾക്ക് ശേഷം തീരപ്രദേശങ്ങളിൽ വലിയ മത്സങ്ങളുടെ ജഡം കാണുന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നുണ്ട്. കടൽ മത്സ്യങ്ങൾ കഴിക്കരുതെന്ന് വ്യാപക പ്രചാരണവും നടക്കുന്നു. എന്നാൽ ഇതിനെ ചുറ്റിപ്പറ്റി ആശങ്ക വേണ്ട എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.