അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി തായ്‌ലന്‍ഡിലെയും കംബോഡിയയിലെയും മുതിര്‍ന്ന നേതാക്കള്‍ ഇന്ന് മലേഷ്യയില്‍ വെച്ച് ചര്‍ച്ച നടത്തും. ബാങ്കോക്ക് പ്രതിനിധിയായി തായ് ഇടക്കാല പ്രധാനമന്ത്രി ഫുംതാം വെച്ചായച്ചായും കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റും പങ്കെടുക്കുമെന്ന് മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം വൈകുന്നേരം 3 മണിക്കാണ് ചര്‍ച്ച നടക്കുക.
ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്) രാജ്യങ്ങളുടെ അധ്യക്ഷത വഹിക്കുന്ന ക്വാലാ ലംപൂര്‍ ആണ് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ അധ്യക്ഷത വഹിക്കുന്നത്. ഇരുരാജ്യങ്ങളും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുകയും ചെയ്തിരുന്നു.
അതിര്‍ത്തി പങ്കിടുന്ന പ്രദേശവുമായി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. ഇതിന് പിന്നാലെ തന്നെ മധ്യസ്ഥ ശ്രമത്തിന് അനുകൂല നിലപാട് അറിയിച്ച് മലേഷ്യ രംഗത്തെത്തിയിരുന്നു. തായ്‌ലന്‍ഡാണ് ആക്രമണം തുടങ്ങിയതെന്നാണ് കംബോഡിയയുടെ ആരോപണം. അതിര്‍ത്തി സമഗ്രതകള്‍ ലംഘിച്ചുള്ള തായ് സൈനികരുടെ പ്രകോപനമില്ലാത്ത കടന്നുകയറ്റത്തിനെതിരായ സ്വയം പ്രതിരോധമാണ് നടത്തിയതെന്നാണ് കംബോഡിയ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം.
ഒദ്ദാര്‍ മീഞ്ചെയിലെ പ്രസാത് താ മോന്‍ തോം, പ്രസാത് താ ക്രാബെ പ്രവിശ്യങ്ങളിലെ കംബോഡിയന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച തായ് സൈന്യം കൂടുതല്‍ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയായിരുന്നു എന്നാണ് കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് പറഞ്ഞത്. പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം എന്ന നിലപാടാണ് കംബോഡിയ എല്ലായ്‌പ്പോഴും നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ സായുധ പോരാട്ടത്തിനെതിരെ സായുധമായി തന്നെ പ്രതിരോധിക്കാതെ തരമില്ലാതായിരിക്കുന്നുവെന്നും ഹുന്‍ മാനെറ്റിനെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ രണ്ടുമാസക്കാലം തായ്‌ലന്‍ഡിലേക്കുള്ള പച്ചക്കറികള്‍ അടക്കം കയറ്റുമതി തടഞ്ഞ കംബോഡിയ, ഇന്റര്‍നെറ്റ് സേവനങ്ങളും ഊര്‍ജ ഇറക്കുമതിയും നിര്‍ത്തിവെച്ചിരുന്നു. ഒപ്പം ഇരുരാജ്യങ്ങളും അതിര്‍ത്തിയിലെ സൈനികശേഷിയും വര്‍ധിപ്പിച്ചു. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നയതന്ത്രബന്ധം പൂര്‍ണമായി വിച്ഛേദിച്ച തായ്‌ലന്‍ഡ്, അതിര്‍ത്തി അടച്ചിട്ടുണ്ട്.
ചൈനയും, യുഎസും, മലേഷ്യയും മുന്നോട്ടുവെച്ച മധ്യസ്ഥ ശ്രമങ്ങള്‍ തായ്‌ലന്‍ഡ് നിരസിച്ചു. അതിര്‍ത്തിപ്രശ്നത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് തായ്ലന്‍ഡിന്റെ നിലപാട്.