വാഷിംഗ്ടൺ — അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി പുതിയ സെൻസസ് നടത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. 2020-ലെ സെൻസസിലെ പിഴവുകൾ തിരുത്താനാണ് ഈ നീക്കം. ട്രംപിന്റെ ഈ തീരുമാനം ജനസംഖ്യാ കണക്കെടുപ്പിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും.
“അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ സെൻസസിൽ ഉൾപ്പെടുത്തില്ല,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇതിലൂടെ, യുഎസ് കോൺഗ്രസിലെ പ്രാതിനിധ്യം കൂടുതൽ കൃത്യമാക്കാനും അനധികൃത കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കുറയ്ക്കാനും സാധിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.
2020-ലെ സെൻസസിൽ നിരവധി പിഴവുകൾ ഉണ്ടായിരുന്നതായി സെൻസസ് ബ്യൂറോ തന്നെ സമ്മതിച്ചിരുന്നു. 14 സംസ്ഥാനങ്ങളിൽ കണക്കെടുപ്പ് തെറ്റായിരുന്നെന്നും ചില സംസ്ഥാനങ്ങളിൽ ജനസംഖ്യ കൂടിയും കുറഞ്ഞും കണക്കാക്കപ്പെട്ടിട്ടുണ്ടെന്നും ബ്യൂറോ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ പിഴവുകൾ എവിടെയാണ് സംഭവിച്ചതെന്ന് കൃത്യമായി പറയാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
ട്രംപിന്റെ ഈ നീക്കം പരമ്പരാഗത സെൻസസ് രീതികളിൽ നിന്നുള്ള വലിയൊരു മാറ്റമാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ചരിത്രപരമായി, സെൻസസിൽ എല്ലാവരെയും അവരുടെ പൗരത്വ പദവി പരിഗണിക്കാതെ ഉൾപ്പെടുത്തിയിരുന്നതായും സിഎൻഎൻ ചൂണ്ടിക്കാട്ടി.
പി പി ചെറിയാൻ