വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. 2025 ജനുവരിക്കും ജൂണിനും ഇടയിൽ വിദേശ ജനസംഖ്യയിൽ 15 ലക്ഷത്തോളം പേരുടെ കുറവുണ്ടായതായി പ്യൂ റിസർച്ച് സെന്ററിൻ്റെ പുതിയ പഠനം വെളിപ്പെടുത്തുന്നു. ട്രംപ് ഭരണകൂടത്തിൻ്റെ കർശനമായ കുടിയേറ്റ നിയമങ്ങളാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.
കുടിയേറ്റ നിയന്ത്രണങ്ങൾ കാരണം രാജ്യത്തേക്ക് വരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതും, സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിട്ട് പോവുന്നവരും ഈ കണക്കുകളിൽ ഉൾപ്പെടുന്നു. ഈ വർഷം ജൂൺ മാസത്തിൽ അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണം 51.9 ദശലക്ഷമായി കുറഞ്ഞു. ഇത് കഴിഞ്ഞ ആറ് മാസത്തെ കണക്കിനേക്കാൾ 1.5 ദശലക്ഷത്തിൻ്റെ കുറവാണ് കാണിക്കുന്നത്.
പുതിയ പഠനമനുസരിച്ച് കുടിയേറ്റക്കാരുടെ എണ്ണം കുറയുന്നത് രാജ്യത്തെ സാമ്പത്തിക മേഖലയിലും തൊഴിൽ രംഗത്തും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ പല മേഖലകളിലും കുടിയേറ്റ തൊഴിലാളികൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും കൂടുതൽ ആളുകൾ വിരമിക്കുന്ന സാഹചര്യത്തിൽ അവരുടെ പ്രാധാന്യം വർധിച്ചുവരികയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ട്രംപിൻ്റെ കർശനമായ കുടിയേറ്റ നയങ്ങൾ ഭയം സൃഷ്ടിച്ചതായി പല കുടിയേറ്റക്കാരും പറയുന്നു. ഷാർലറ്റിലെ വീട്ടുവേലക്കാരിയായിരുന്ന ലിലിയൻ ഡിവൈന ലീറ്റ് എന്ന ബ്രസീലിയൻ യുവതി സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിടാൻ തീരുമാനിച്ചു. ‘വളരെ ഭയത്തോടെയാണ് താൻ ഇവിടെ ജീവിച്ചതെന്ന്’ അവർ പറഞ്ഞു. നിയമപരമായ രേഖകളില്ലാത്ത പലരും രാജ്യത്ത് നിന്ന് സ്വയം ഒഴിഞ്ഞുപോയതായും റിപ്പോർട്ടുകളുണ്ട്.
പി പി ചെറിയാൻ