പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രിയുടെ അനുനയശ്രമം തള്ളിയ സിപിഐയുടെ അടുത്ത നീക്കം എന്താകുമെന്ന് ആകാംക്ഷ. നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള ആലോചനയിലാണ് സിപിഐ. ദേശീയ നേതൃത്വത്തിന്റെ കൂടി അഭിപ്രായം ആരാഞ്ഞശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിപിഐയുടെ തീരുമാനമെന്നാണ് വിവരം. സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായാണ് വിവരം. സിപിഐയുടെ നാല് മന്ത്രിമാരും മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും.
പിഎം ശ്രീയിലെ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനായി മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ച്ച ഫലം കണ്ടിരുന്നില്ല. മുഖ്യമന്ത്രിയുടെ അനുനയത്തിന് സിപിഐ വഴങ്ങിയില്ല. പിഎം ശ്രീയില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടിൽ തന്നെയാണ് സിപിഐ. ചര്‍ച്ചയില്‍ പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.



