അടുത്ത 25 വർഷത്തില്‍ വലിയ തോതില്‍ നഗരവത്കരണമുണ്ടാകാന്‍ സാധ്യതയുള്ള ഏഴ് രാജ്യങ്ങളില്‍ ഇന്ത്യയും. പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെെജീരിയ, കോംഗോ, എത്യോപ്യ, ഈജിപ്ത് എന്നിവയാണ് മറ്റ് രാജ്യങ്ങൾ. ഈ ഏഴ് രാജ്യങ്ങള്‍ ലോകനഗര ജനസംഖ്യയുടെ വളർച്ചയില്‍ നിർണായകമാകും എന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് പറയുന്നത്.
2050നുള്ളില്‍ ഈ രാജ്യങ്ങള്‍ നഗര ജനസംഖ്യയിലേക്ക് 500 ദശലക്ഷത്തോളം പേരെ കൂടി ചേർക്കുമെന്നാണ് റിപ്പോർട്ട്. ആ കാലയളവിൽ ആഗോളതലത്തിൽ നഗരവാസികളുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന 986 ദശലക്ഷം വർധനവിന്റെ പകുതിയിലധികവും ഈ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. യുഎന്നിന്‍റെ സാമ്പത്തിക-സാമൂഹ്യകാര്യ വകുപ്പാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നിലവില്‍ 8.2 ബില്യൺ വരുന്ന ലോക ജനസംഖ്യയുടെ 45 ശതമാനവും നഗരവാസികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ജനസംഖ്യയിൽ മുന്നിലുള്ള രണ്ട് രാജ്യങ്ങളായ ഇന്ത്യയിലും ചൈനയിലും 2050നുള്ളിൽ ഏറ്റവും കൂടുതൽ ജനസംഖ്യ പട്ടണങ്ങളിലാകും. 2025 ആകുമ്പോഴേക്കും പട്ടണങ്ങളിൽ താമസിക്കുന്നവരുടെ അനുപാതം ഇന്ത്യയിൽ 44 ശതമാനവും ചൈനയിൽ 40 ശതമാനവും എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.



