നിങ്ങള്‍ ഇങ്ങനെ കൊല്ലുകയാണെങ്കിൽ വിധി പ്രസ്താവിക്കുന്നത് നിര്‍ത്തേണ്ടി വരുമെന്ന് സുപ്രീം കോടതി. കോടതി ഉത്തരവിനെത്തുടര്‍ന്ന് ഹിമാചൽ പ്രദേശിൽ അനധികൃത കെട്ടിടം പൊളിച്ചു നീക്കാന്‍ എത്തിയ ഉദ്യോഗസ്ഥ കൊല്ലപ്പെട്ട സംഭവത്തിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥ കൊല്ലപ്പെട്ട സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. ഹിമാചൽ പ്രദേശിലെ കസൗലിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് അനധികൃത കയ്യേറ്റം പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഭവസ്ഥലത്തെത്തിയപ്പോഴാണ് അവര്‍ക്ക് നേരെ കെട്ടിട ഉടമ വെടിയുതിര്‍ക്കുന്നത്. അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ ശൈല്‍ ബാലയാണ് നാരായണി ഗസ്റ്റ് ഹൗസ് ഉടമ വിജയ് താക്കൂറിന്റെ വെടിയേറ്റ് മരിക്കുന്നത്. മൂന്ന് ബുള്ളറ്റുകളാണ് ബാലയുടെ ദേഹത്ത് നിന്ന് കണ്ടെത്തിയത്. താക്കൂറിനെ ഇതുവരെയും പിടികൂടാനായിട്ടില്ല.
Comments