കണ്ണൂര്‍ പേരാവൂരിലെ ക്വാറി ഓഫീസ് ആക്രമിച്ചത് മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പടെ ആറംഗ സംഘമാണെന്ന് മൊഴി. ആക്രമണത്തിന് ശേഷം സംഘം മൂന്നുകിലോമീറ്റര്‍ ദൂരെയുള്ള ചേക്കേരിയിലെ കോളനിയിലെത്തി തന്നെ കണ്ടുവെന്ന് കോളനി നിവാസിയായ എം.ബിന്ദു പറഞ്ഞു. രൂപേഷും രണ്ടുസ്ത്രീകളുമടങ്ങിയ നാലംഗ സംഘമാണ് തന്നെ കണ്ടത്. അരിയും മറ്റ് ആഹാരസാധനങ്ങളും വാങ്ങിയ ശേഷം അവര്‍ കാട്ടിലേക്ക് മടങ്ങി. തനിക്ക് രൂപേഷിനെ പരിചയമുണ്ട്. ഈ കോളനിയിലെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം - ബിന്ദു പറയുന്നു.
ഡിസംബര്‍ 27ന് രാത്രി 9.30 ന് രൂപേഷ് കോളനിയിലെത്തി തന്നെ കണ്ടിരുന്നുവെന്ന് കോളനി നിവാസി കേളപ്പന് എന്ന ഭാര്‍ഗവനും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണം ആസൂത്രണം ചെയ്യാനാണ് അന്ന് എത്തിയത്. അതിനുമുമ്പ് രണ്ടുതവണ കൂടി രൂപേഷും സംഘവുമെത്തിയിരുന്നു. അതിനര്‍ഥം വ്യക്തമായ ആസൂത്രണം നടന്നുവെന്നാണ്. ക്വാറിക്കെതിരെ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രശ്നത്തില്‍ മാവോവാദികള്‍ ഇടപെട്ടത്. രാഷ്ട്രീയത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ളവരാണ് ക്വാറി നടത്തുന്നത്.
Comments