You are Here : Home / News Plus

പിള്ളയുടെ നിലപാട് മുന്നണി മര്യാദക്ക് ചേര്‍ന്നതല്ലെന്ന് യു.ഡി.എഫ്

Text Size  

Story Dated: Wednesday, January 28, 2015 05:16 hrs UTC

തിരുവനന്തപുരം: ആര്‍.ബാലകൃഷ്ണപിള്ളയെ തള്ളി യു.ഡി.എഫ്. ബിജു രമേശുമായി യു.ഡി.എഫിലെ മുതിര്‍ന്ന അംഗത്തിനെതിരെ സംസാരിച്ചത് മുന്നണി മര്യാദക്ക് ചേര്‍ന്നതല്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വ്യക്തമാക്കി. യു.ഡി.എഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജുവുമായുള്ള സംഭാഷണം പിള്ള ഒഴിവാക്കേണ്ടിയിരുന്നു. സംഭാഷണം നടന്നു എന്ന കാര്യം അദ്ദേഹം
നിഷേധിച്ചിട്ടില്ല. യു.ഡി.എഫിന്‍റെ അതൃപ്തി പിള്ള ഉള്‍ക്കൊള്ളണം. മുന്നണിയിലെ മുതിര്‍ന്ന അംഗമായ കെ.എം മാണിക്കെതിരെ ആരോപണമുന്നയിച്ച ബിജു രമേശുമായി പിള്ള ബന്ധപ്പെടാന്‍ പാടില്ലായിരുന്നുവെന്നും തങ്കച്ചന്‍ പറഞ്ഞു.
പി.സി ജോര്‍ജിന്‍റെ പ്രസ്താവനയും അനാവശ്യമായിരുന്നു. അത് നിര്‍ഭാഗ്യകരവും ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ പി.സി ജോര്‍ജ് യു.ഡി.എഫ് യോഗത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ആരോപണമുന്നയിച്ച് ഇതുവരെ വ്യക്തമായ തെളിവ് ഹാജരാക്കാന്‍ ബിജു രമേശിന് സാധിച്ചിട്ടില്ല. മാണിക്ക് പണം കൊടുക്കാന്‍ കൂടെയുണ്ടായിരുന്നു എന്ന് ബിജു രമേശ് പറഞ്ഞയാള്‍ അത് നിഷേധിച്ചു. സംസ്ഥാനത്തെ ബാറുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തതിന്‍റെ വിരോധം തീര്‍ക്കുകയാണ് ബാറുടമകള്‍.
ഇത്തരം മദ്യ കച്ചവടക്കാര്‍ക്ക് പിന്തുണയുമായി സി.പി.എമ്മും ബി.ജെ.പിയും രംഗത്തുവന്നത് നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തൊട്ടാകെയും പാലായിലും ഹര്‍ത്താലാചരിച്ചവരോട് സഹതാപമാണ് യു.ഡി.എഫിനുള്ളതെന്നും തങ്കച്ചന്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.