You are Here : Home / News Plus

ജമ്മു-കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പി.ഡി.പി-ബി.ജെ.പി ധാരണ

Text Size  

Story Dated: Thursday, February 12, 2015 05:31 hrs UTC

ശ്രീനഗര്‍: സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായിരുന്ന ജമ്മു-കശ്മീരില്‍ പി.ഡിപിയും ബി.ജെ.പിയും ധാരണയിലെത്തി. ഫെബ്രുവരി 23ന് മുമ്പ് ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കും. ധാരണയനുസരിച്ച് മുഖ്യമന്ത്രി പി.ഡി.പിയില്‍ നിന്നും ഉപമുഖ്യമന്ത്രി ബി.ജെ.പിയില്‍ നിന്നുമായിരിക്കും. ഇതോടെ പി.ഡി.പിയുടെ മുതിര്‍ന്ന നേതാവ് മുഫ്തി മുഹമ്മദ് സഈദ് ആയിരിക്കും ജമ്മു-കശ്മീരിലെ അടുത്ത മുഖ്യമന്ത്രി.
പൊതു മിനിമം പരിപാടി അന്തിമമായി തീരുമാനിക്കാന്‍ മുഫ്തി മുഹമ്മദ് സഈദ് മൂന്നു ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഭരണഘടനയിലെ 370ാം വകുപ്പ്, സായുധസേന പ്രത്യേകാധികാര നിയമം, ഏകസിവില്‍ കോഡ് തുടങ്ങിയ വിവാദ വിഷയങ്ങളില്‍ ഒരു മാസമായി ഇരുപാര്‍ട്ടികളും ചര്‍ച്ച നടത്തുന്നു.
അഞ്ച് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്‍െറ ഫലം ഡിസംബര്‍ 23നാണ് പുറത്തുവന്നത്. 87 അംഗ നിയമസഭയില്‍ 28 സീറ്റുമായി പി.ഡി.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 25 സീറ്റുകളുമായി ബി.ജെ.പി രണ്ടാം സ്ഥാനത്തും 15 സീറ്റുകളുമായി നാഷണല്‍ കോണ്‍ഫറന്‍സ് മൂന്നാം സ്ഥാനത്തുമെ ത്തി. 12 സീറ്റ് കിട്ടിയ കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറ്റ് പാര്‍ട്ടികള്‍ക്ക് ഏഴു സീറ്റുകള്‍ ലഭിച്ചു.
ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്ക് നല്ല ഭരണം നല്‍കാനായി ഇരു പാര്‍ട്ടികളും തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സഈദ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സര്‍ക്കാര്‍ രൂപീകരണം നടക്കാത്തതിനാല്‍ ജനുവരി ഒമ്പത് മുതല്‍ ഗവര്‍ണര്‍ ഭരണമാണ് ജമ്മു-കശ്മീരില്‍. കാവല്‍ മുഖ്യമന്ത്രിയായിരുന്ന ഉമര്‍ അബ്ദുല്ല രാജിവെച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.