You are Here : Home / News Plus

വൈദ്യുതി നിരക്കില്‍ 50% ഇളവ്;ആം ആദ്മി സര്‍ക്കാര്‍ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ചു

Text Size  

Story Dated: Wednesday, February 25, 2015 05:49 hrs UTC

ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ വൈദ്യുതിയും സൗജന്യ കുടിവെള്ളവും നല്‍കുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം അധികാരമേറ്റ് 11ാം ദിവസം ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ പാലിച്ചു. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് പകുതിയാക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിമാസം 400 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കുമാത്രമാണ് ഈ നിരക്കില്‍ വൈദ്യുതി ലഭിക്കുക. ഡല്‍ഹി ജലബോര്‍ഡിന്‍െറ കുടിവെള്ള കണക്ഷനുള്ള എല്ലാ കുടുംബത്തിനും 20000 ലിറ്റര്‍ ശുദ്ധജലം സൗജന്യമായി നല്‍കാനും തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. 20000 ലിറ്ററിനുമേല്‍ ഉപയോഗിക്കുന്നവര്‍ കുടിവെള്ളത്തിനു പണം നല്‍കണം. മാര്‍ച്ച് ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 90 ശതമാനത്തോളം കുടുംബങ്ങള്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും. വൈദ്യുതി സബ്സിഡി ഇനത്തില്‍ 1000 കോടി രൂപയും കുടിവെള്ള സബ്സിഡി വഴി 250 കോടി രൂപയും സര്‍ക്കാറിന് ബാധ്യതയുണ്ടാവും. ഞങ്ങള്‍ വാഗ്ദാനം പാലിച്ചെന്നും ഇനിയും പ്രതിജ്ഞകള്‍ നിറവേറ്റുമെന്നും അതിനായി ഒപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി കെജ്രിവാള്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
വൈദ്യുതി കമ്പനികളിലെ സി.എ.ജി ഓഡിറ്റ് പൂര്‍ത്തിയാക്കിയ ശേഷം നിരക്കില്‍ മാറ്റം വരുത്തുമെന്നറിയുന്നു.
49 ദിവസം മാത്രം നീണ്ട കഴിഞ്ഞ ആം ആദ്മി സര്‍ക്കാറിന്‍െറ കാലത്തും വൈദ്യുതി നിരക്ക് പകുതിയാക്കി കുറച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രാജിവെച്ചതിനുപിന്നാലെ അതില്ലാതായി. കണക്കുകള്‍ പെരുപ്പിച്ചുകാട്ടി കമ്പനികള്‍ ജനങ്ങളില്‍നിന്ന് കൂടുതല്‍ ചാര്‍ജ് ഈടാക്കുകയാണെന്നാണ് കെജ്രിവാളും കൂട്ടരും വിശ്വസിക്കുന്നത്. ഡല്‍ഹിക്ക് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് കല്‍ക്കരി ബ്ളോക്കുകള്‍ ലേലത്തിലെടുക്കുന്നതുള്‍പ്പെടെ നീക്കങ്ങളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.