You are Here : Home / News Plus

ഇംഗ്ളണ്ടിനെതിരെ ശ്രീലങ്കക്ക് ഉജ്ജ്വല ജയം;തിരിമാനെക്കും സങ്കക്കാരക്കും സെഞ്ച്വറി

Text Size  

Story Dated: Sunday, March 01, 2015 07:30 hrs UTC

വെല്ലിങ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ പൂള്‍ എ മത്സരത്തില്‍ ഇംഗ്ളണ്ടിനെതിരെ ശ്രീലങ്കക്ക് ഒമ്പത് വിക്കറ്റിന്‍െറ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് ഉയര്‍ത്തിയ 310 റണ്‍സ് വിജലക്ഷ്യം ലങ്ക 47.2 ഓവറില്‍ മറികടന്നു. ശ്രീലങ്കക്കായി ഓപണര്‍ തിരിമാനെയും മുതിര്‍ന്ന താരം കുമാര്‍ സങ്കക്കാരയും സെഞ്ച്വറി നേടി. പൂളിള്‍ ലങ്ക മൂന്നാം ജയം സ്വന്തമാക്കിയപ്പോള്‍ മൂന്ന് കളികളില്‍ തോറ്റ ഇംഗ്ളണ്ടിന്‍െറ രണ്ടാം റൗണ്ട് പ്രവേശം അനിശ്ചിതത്വത്തിലായി. സ്കോര്‍: ഇംഗ്ളണ്ട് 50 ഓവറില്‍ ആറിന് 309. ശ്രീലങ്ക: 47.2 ഓവറില്‍ ഒരു വിക്കറ്റിന് 312 റണ്‍സ്.
ഭേദപ്പെട്ട ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ലങ്ക കളിയുടെ ഒരു ഘട്ടത്തില്‍ പോലും പരുങ്ങിയില്ല. തിരിമാനെക്കൊപ്പം ഓപണിങ്ങിനിറങ്ങിയ ദില്‍ഷന്‍ 44 റണ്‍സെടുത്ത് പുറത്തായി. മുഈന്‍ അലിക്കാണ് വിക്കറ്റ്. മൂന്നാമതിറങ്ങിയ സങ്കക്കാര തിരിമാനെക്കൊപ്പം ലങ്കയെ ജയത്തിലെ ത്തിക്കുകയായിരുന്നു. തിരിമാനെ 143 പന്തില്‍ 139 റണ്‍സെടുത്തു. 13 ഫോറും രണ്ട് സിക്സറുമടക്കമാണ് ഇന്നിങ്സ്. ശ്രീലങ്കക്കായി ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി തിരിമാനെ.
86 പന്തിലാണ് സങ്കക്കാരയുടെ 117 റണ്‍സ് നേട്ടം. ലോകകപ്പില്‍ സങ്കയുടെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇത്. 70 പന്തിലാണ് സങ്കക്കാര സെഞ്ച്വറി നേടിയത്. രണ്ട് സിക്സറും 11 ഫോറും സങ്കക്കാര നേടി.
നേരത്തെ ടോസ് നേടിയ ഇംഗ്ളണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ജോ റൂട്ടാണ് ഇംഗ്ളീഷ് നിരയില്‍ തിളങ്ങിയത്. റൂട്ട് 108 പന്തില്‍ 121 റണ്‍സെടുത്തു. 14 ഫോറും രണ്ട് സിക്സറും ഉള്‍പ്പടെയാണ് റൂട്ടിന്‍െറ സെഞ്ച്വറി നേട്ടം. ഓപണര്‍ ഇയന്‍ ബെല്‍ 49 റണ്‍സെടുത്തു പുറത്തായി. മുഈന്‍ അലി (15), ബാലന്‍സ് (6), ക്യാപ്റ്റന്‍ മോര്‍ഗന്‍ (27), ടെയ് ലര്‍ (25), ജെ.സി ബട് ലര്‍ (39), ക്രിസ് വോക്സ് (9) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. ലങ്കക്കുവേണ്ടി ബൗള്‍ ചെയ്ത ആറു പേരും ഓരോ വിക്കറ്റ് വീതം നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.