You are Here : Home / News Plus

ജമ്മു കശ്മീരില്‍ മുഫ്തി മുഹമ്മദ് സര്‍ക്കാര്‍ അധികാരമേറ്റു

Text Size  

Story Dated: Sunday, March 01, 2015 08:13 hrs UTC

ന്യൂഡല്‍ഹി: രണ്ടു മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ജമ്മു കശ്മീരില്‍ പി.ഡി.പി-ബിജെ.പി സഖ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായ പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സഈദിനും 25 മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ എന്‍.എന്‍ വോറയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജമ്മു സര്‍വകലാശാലയിലെ ജനറല്‍ സോറാവാര്‍ സിങ് ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ ഉപ മുഖ്യമന്ത്രി ഉള്‍പ്പെടെ 12 അംഗങ്ങള്‍ ബി.ജെ.പിയെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയിലെ നിര്‍മല്‍ സിങ്ങാണ് ഉപമുഖ്യമന്ത്രി. ഹസീബ് ദ്രബു, അബ്ദുറഹ്മാന്‍ ഭട്ട്, നിര്‍മല്‍ സിങ്, അബ്ദുല്‍ ഹക്ക് ഖാന്‍ എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റൊരു പ്രമുഖന്‍.
മോദിയെ കൂടാതെ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അഡ്വാനി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിക്ക് ജമ്മു കശ്മീരില്‍ അധികാര പങ്കാളിത്തം ലഭിക്കുന്നത്.
2002 മുതല്‍ 2005വരെ മുഖ്യമന്ത്രിയായിരുന്ന 79കാരനായ മുഫ്തി മുഹമ്മദ് സഈദ് ഒമ്പതു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കശ്മീരില്‍ അധികാരത്തിലെത്തുന്നത്. ഡിസംബര്‍ 23ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പി.ഡി.പിക്ക് 28ഉം ബി.ജെ.പിക്ക് 25ഉം നാഷനല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം എം.എല്‍.എമാരാണ് ലഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.