കരാര്‍ തൊഴിലാളികളുടെ ചൂഷണം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടവകാശി ഷെയ്ക് മൊഹമ്മദ് ബിന്‍ സയിദ് അല്‍നഹ്യാനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി. സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ യുഎഇയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഇന്ത്യ. അബുദാബിയെ രണ്ടാം വീടായി കണക്കാക്കാമെന്ന് കിരീടവകാശി മോദിയോട് പറഞ്ഞു. യുഎഇയെ കെട്ടിപ്പെടുക്കുന്നതിൽ ഇന്ത്യക്കാർ വഹിച്ച നിർണായക പങ്കിനെക്കുറിച്ച് ഒന്നിലധികം തവണ കിരീടാവകാശിവാചാലനായി.
പെട്രോളിയം രംഗത്തെ സഹകരണം ശക്തമാക്കാന്‍ ഒഎന്‍ജിസി യുഎഇ കമ്പനിയുടെ പത്തുശതമാനം ഓഹരി വാങ്ങാന്‍ ധാരയായി. ഒപ്പം റെയില്‍ മേഖലയിലും ഇരു രാജ്യങ്ങളും സഹകരിക്കും. സാമ്പത്തിക തട്ടിപ്പും കുഴല്‍പണ ഇടപാടും തടയാന്‍ വിവരങ്ങള്‍ പരസ്പരം കൈമാറും. വായ്പാ തട്ടിപ്പ് ഉള്‍പ്പടെ എല്ലാ സാമ്പത്തിക ക്രമക്കേടുകളും ഇതിന്റെ പരിധിയില്‍ വരും. ജമ്മുകശ്മീരില്‍ ഒരു ലോജിസ്റ്റിക്സ് പാര്‍ക്ക് ദുബയ് പോര്‍ട്ട് വേള്‍ഡ് തുടങ്ങാനും ധാരണയായിട്ടുണ്ട്
പ്രോട്ടോക്കോള്‍ മറികടന്ന് നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ സഹോദരന്മാര്ക്കൊപ്പം എത്തി അബുദാബി കിരീടാവകാശി സ്വീകരിച്ചിരുന്നു. പ്രതിരോധസേനകളുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍ കൂടിയായ ഷെയ്ക് മൊഹമ്മദ് ബിന്‍ സയ്ദ് അല്നഹ്യാന് അടുത്ത സുഹൃത്തെന്നാണ് മോദിയെ വിശേഷിപ്പിച്ചത്. പുതിയ കൊട്ടാരത്തില്‍ ഷെയ്ത് മുഹമ്മദ് സ്വീകരിച്ച ആദ്യ രാഷ്ട്രനേതാവ് കൂടിയാണ് മോദി.
Comments