You are Here : Home / News Plus

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

Text Size  

Story Dated: Thursday, March 26, 2015 03:40 hrs UTC

മുംബൈ: വിദേശ നിക്ഷേപകര്‍ ലാഭമെടുക്കല്‍ ശക്തമാക്കിയതും ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം കടുത്തതും ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി. നിക്ഷേപകര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നിക്ഷേപങ്ങള്‍ നീക്കിയതോടെ വ്യാഴാഴ്ച്ച ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.
വിമത നീക്കം ശക്തമായ യെമനില്‍ സൗദി അറേബ്യ വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന വര്‍ത്ത പുറത്തുവന്നതാണ് വില്‍പ്പന സമ്മര്‍ദം ശക്തമാക്കാന്‍ ഒരു കാരണം. പക്ഷെ തകര്‍ച്ചക്ക് പ്രധാന കാരണം വിദേശ നിക്ഷേകരുടെ നിലപാടാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കിയത് ഒഴുകിയെത്തിയ വിദേശ നിക്ഷേപമായിരുന്നു. ഇത് ഇന്ത്യയെ സമീപകാലത്ത് ഏറ്റവും അധികം മുന്നേറ്റമുണ്ടാക്കിയ ഓഹരി വിപണിയാക്കിമാറ്റുകയും ചെയ്തിരുന്നു. ഇവര്‍ ലാഭമെടുക്കലിലേക്ക് നീങ്ങുന്നതായാണ് വിലയിരുത്തല്‍.
ബോംബെ ഓഹരി വില സൂചിക (സെന്‍സെക്സ്) 654.25 പോയന്‍റാണ് വ്യാഴാഴ്ച്ച ഇടിഞ്ഞത്. 28,000 പോയന്‍റിലും താഴേക്ക് പോന്ന സൂചിക 27457.58 ലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. ദേശീയ ഓഹരി വില സൂചിക (നിഫ്റ്റി) 188.65 പോയന്‍റ് ഇടിഞ്ഞ് 8342ലും ഇടപാടുകള്‍ അവസാനിപ്പിച്ചു.
ബാങ്ക്, ഐ.ടി മേഖലയിലെ ഓഹരികള്‍ക്കാണ് കാര്യമായ തിരിച്ചടി നേരിട്ടത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടി.സി.എസ്, ടാറ്റാ മോട്ടോഴ്സ്, എസ്.ബി.ഐ, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, വിപ്രോ, എച്ച്.യു.എല്‍ തുടങ്ങിയവയാണ് കാര്യമായ തകര്‍ച്ച നേരിട്ട മുന്‍ നിര ഓഹരികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.