സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറഞ്ഞെങ്കിലും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ സി അബുവിന് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത. അബുവിനെതിരെ വനിതാ എം എല്‍ എ മാര്‍ പൊലിസില്‍ പരാതി നല്കിയാല് കേസ് എടുക്കാതെ നിവൃത്തിയില്ല. എം എല്‍ എ മാര്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിരക്ഷ അബുവിന് കിട്ടില്ല. സ്ത്രീകളുടെ മാന്യതയെ അപകീര്‍ത്തിപ്പെടുത്തുകയും സ്വഭാവഹത്യ നടത്തുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായാണ് ബിജിമോള്‍, ജമീലാ പ്രകാശം എന്നിവരെ അബുഅവഹേളിച്ചത്. ഇതിന്റെ വീഡിയോ തെളിവായുണ്ട് . അതിനാല്‍ പറഞ്ഞില്ലെന്നോ അങ്ങിനെയല്ല ഉദ്ദേശിച്ചതെന്നോ പറഞ്ഞ് അബുവിന് രക്ഷപ്പെടാന്‍ കഴിയില്ല.
അധിക്ഷേപം പിന്‍വലിച്ചു മാപ്പ് പറഞ്ഞതു കൊണ്ട് കുറ്റകൃത്യം ഇല്ലാതാകുന്നില്ല. നിയമത്തിനു മുന്പില് മാപ്പ് നിലനില്‍ക്കില്ല.പരാതി കൊടുക്കാന്‍ ഉദ്ദേശിച്ചവര്‍ അബുവിന് മാപ്പ് നല്കി പിന്മാറിയാല് മാത്രമേ രക്ഷയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ അബു സാഷ്ടാംഗം പ്രണമിച്ചാല്‍ പോലും അതു നടക്കാനിടയില്ല. ആക്ഷേപത്തിന് ഇരയായവര്‍ തന്നെ പരാതി നല്കണമെന്നില്ല. മറ്റാരെങ്കിലും കൊടുത്താലും കേസേടുക്കേണ്ടി വരും.വാര്‍ത്താ സമ്മേളനത്തിനിടയില്‍ വെറുമൊരു നാക്ക്പിഴയായി അബുവിന്റെ അധിക്ഷേപം പരിഗണിക്കപ്പെടില്ല. അപമാനിക്കണമെന്ന ദുരുദ്ദേശത്തോടെയാണ് പെരുമാറിയതെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ അബു അവശേഷിപ്പിച്ചിട്ടുണ്ട്. അതിനാല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പഴുതുകളൊന്നുമില്ല .
കെ പി സി സി യുടെ മാനദണ്ഡം അനുസരിച്ച് ക്രിമിനല്‍ കേസില്‍ പ്രതിയായാല്‍ സ്ഥാനത്ത് നിന്ന് നീക്കേണ്ടി വരും. മറ്റൊരു പദവി കേസ് കഴിയുന്നതു വരെ കൊടുക്കാനുമാവില്ല . ചുരുക്കത്തില്‍ കെ സി അബുവിന്റെ രാഷ്ട്രീയ ഭാവി തന്നെ അവതാളത്തിലാക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ചെയ്തി.
കെ. കരുണാകരനും കെ മുരളീധരനും എതിരെ മറ്റാരും പറയാന്‍ ഇടയില്ലാത്ത അശ്ലീല പരാമര്‍ശം മുന്‍പ് മുതലക്കുളം മൈതാനത്ത് നടത്തി വിവാദ പുരുഷനായ ആളാണ് അബു.കോണ്‍ഗ്രസ് ഗ്രൂപ്പിസം കൊടുമ്പിരിക്കൊണ്ട കാലമായതിനാല്‍ അന്ന് അബു രക്ഷപ്പെടുകയായിരുന്നു.
Comments