തിരുവനന്തപുരം:അഴിമതി നടത്തിയവരെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതെന്ന് പ്രതിപക്ഷ നേതാവ്വി.എസ് അച്യുതാന്ദന്‍. സദാചാരവിരുദ്ധതയും മുഖമുദ്രയാക്കിയ ആഭാസ ഭരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. മന്ത്രിമാരെപ്പറ്റിയും, ഭരണകക്ഷി എം.എല്‍.എമാരെപ്പറ്റിയും പരസ്യമായി സംസാരിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തരംതാണ അശ്ലീല സിനിമകളെപ്പോലും ലജ്ജിപ്പിക്കുന്ന നടപടികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷി എം.എല്‍.എമാരും, എം.പി.മാരും പങ്കാളികളാകുന്ന കഥകളാണ് ഓരോ ദിവസവും പുറത്തുവുകൊണ്ടിരിക്കുന്നത്. അഴിമതി നടത്തുന്നവരിലല്ല മറിച്ച്, അഴിമതി വിളിച്ചു പറയുകയും അത് പുറത്തുകൊണ്ടുവരികയും ചെയ്യുന്നവരാണ് ഉമ്മന്‍ചാണ്ടിയുടെ കണ്ണിലെ കരടുകള്‍.
കേരളത്തെ ലജ്ജിപ്പിച്ച അഴിമതി നടത്തിയ കെ.എം.മാണിയെ രക്ഷിക്കുകയും, അത് ജനങ്ങളോട് വിളിച്ചുപറഞ്ഞ പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും ഒഴിവാക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി ഇതാണ് കാണിക്കുന്നതെന്നും വി.എസ് പ്രസ്താവനയില്‍ പറയുന്നു.
ജോര്‍ജ് അഴിമതി കാട്ടിയതായി ഉമ്മന്‍ചാണ്ടിയോ, മാണിയോ, യു.ഡി.എഫ് നേതൃത്വമോ പറഞ്ഞിട്ടില്ല. എന്നാല്‍ സോളാര്‍ അഴിമതി അടക്കമുള്ള അഴിമതിക്കഥകളും അതില്‍ ഉള്‍പ്പെട്ടവരെയും സംബന്ധിച്ച് പറഞ്ഞതിന്‍റെ പേരില്‍ ജോര്‍ജ് നടപടിക്ക് വിധേയനായി. മാണിയും, മോന്‍ മാണിയും അഴിമതി നടത്തിയ കഥകളാണ് ജോര്‍ജ് പുറത്തുവിട്ടത്.
സരിതയുടെ കത്തിലും മറ്റ് പല മന്ത്രിമാര്‍ക്കും, മുന്‍ കേന്ദ്രമന്ത്രിക്കുമൊപ്പം, മാണിയുടെ മോനും ഉള്‍പ്പെട്ടതായി വാര്‍ത്തകള്‍ വന്നിരിക്കയാണ്. ഇതിനോട് ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും പ്രതികരിക്കണം. ജോസ് കെ. മാണിയെ രക്ഷിക്കുതിനുവേണ്ടി .മാണി ബാര്‍കോഴയിലൂടെ സമ്പാദിച്ച കോടികള്‍ ഉപയോഗിച്ച് സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പി.സി.ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ മാണി കൂടി തയാറാവണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Comments