You are Here : Home / News Plus

യമനില്‍ നിന്നും 630 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക്

Text Size  

Story Dated: Thursday, April 09, 2015 05:42 hrs UTC

ന്യൂഡല്‍ഹി: യമനില്‍ നിന്നും 400 മലയാളികളടക്കം 630 യാത്രക്കാരുമായി മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ രാത്രിയോടെ ഇന്ത്യയിലെത്തും. മലയാളികളെ ഇറക്കാനായി എയര്‍ ഇന്ത്യ ബോയിങ് 777 വിമാനം ആദ്യം കൊച്ചിയിലേക്കാണ് വരിക. ശേഷം മുംബൈയിലേക്ക് പോകുമെന്ന് വിദേശകാര്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
മൂന്നു വിമാനങ്ങളിലായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതോടെ യമനില്‍ നിന്നും വിമാന മാര്‍ഗം കേന്ദ്രസര്‍ക്കാര്‍ നടത്തിവന്ന രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകും. ശേഷിക്കുന്നവരെ കപ്പല്‍ മാര്‍ഗമായിരിക്കും ഇനി നാട്ടിലെത്തിക്കുക. അടുത്ത രണ്ടു ദിവസങ്ങളില്‍ അല്‍ ഹുദൈദ തുറമുഖം വഴിയാകും രക്ഷാപ്രവര്‍ത്തനം നടത്തുക.
സന്‍ആയിലെ ഇന്ത്യന്‍ എംബസി വൈകാതെ അടച്ചുപൂട്ടും. എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമെന്നും വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
ഇതുവരെ വിമാനമാര്‍ഗം 2900 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇതിനായി 18 പ്രത്യേക വിമാനങ്ങള്‍ ഉപയോഗിച്ചു. മാര്‍ച്ച് 31 മുതല്‍ ഏദന്‍, അല്‍ ഹുദൈദ, അല്‍ മുക്കല്ല എന്നീ തുറമുഖങ്ങള്‍ വഴി 1670 ഇന്ത്യക്കാരെ നാവികസേന രക്ഷപ്പെടുത്തി.
അതേസമയം, 46 ഇന്ത്യക്കാരും 303 വിദേശീയരും അടക്കം 349 യാത്രക്കാരുമായി നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് സുമിത്ര അല്‍ ഹുദൈദയില്‍ നിന്നു ജിബൂതിലേക്ക് യാത്രതിരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.